സിഡ്‌നി: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഓസീസിനെ 181 ന് എറിഞ്ഞിട്ട് നാല് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ഇന്ത്യ തുടങ്ങിയത് തന്നെ ആക്രമണശൈലിയിലായിരുന്നു. സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറില്‍ നാല് ബൗണ്ടറിയുമായി ജയ്‌സ്വാള്‍ നയം വ്യക്തമാക്കി. മികച്ച തുടക്കമിട്ട ഇന്ത്യയെ ഞെട്ടിച്ച് ബോളണ്ട് ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കി.

To advertise here,

കോലി പതിവ് പോലെ വന്നു സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ശുഭ്മാന്‍ ഗില്‍ ആദ്യ ഇന്നിങ്‌സിലെ അതേ പിഴ് ആവര്‍ത്തിച്ച് പുറത്തായി. തന്റെ സ്വതസിദ്ധമായ രീതിയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഋഷഭ് പന്തിന്റെ തോളിലേറിയാണ് ഇന്ത്യ 100 കടന്നത്. മികച്ച ലീഡ് പ്രതീക്ഷ നല്‍കിയ പന്തിനെ ഓസീസ് നായകന്‍ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു.  നാല് റണ്ണുമായി നിതീഷ് കുമാര്‍ റെഡ്ഡിയും മടങ്ങി.

അവസാന ഓവറുകള്‍ വിക്കറ്റ് നഷ്ടം കൂടാതെ ജഡേജയും(8) സുന്ദറും(6) പിടിച്ചുനിന്നു. ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ വീണ്ടും തകര്‍ത്തു. 33 പന്തില്‍ 61 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. നാല് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ജയ്‌സ്വാള്‍(22), ഗില്‍(13) രാഹുല്‍(13) കോലി(6) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ആദ്യ ഓവറില്‍ നാല് ബണ്ടറി നേടിയ ജയ് സ്വാള്‍ പിന്നീട് നേരിട്ട 29 പന്തില്‍ ഒരു ബൗണ്ടറി പോലും നേടിയില്ല. കോലി ഒരിക്കല്‍ക്കൂടി ഓഫ് സൈഡ് കെണിയില്‍വീണു. ബോളണ്ടിന്റെ പന്തില്‍ ഒരിക്കല്‍ക്കൂടി കോലി സ്റ്റീവന്‍ സ്മിത്തിന് ക്യാച്ചുനല്‍കി. ഒരു ഘട്ടത്തില്‍ 74-4 എന്ന നിലയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് ഋഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ്. അഞ്ചാംവിക്കറ്റില്‍ പന്ത്-ജഡേജ സഖ്യം പിടിച്ചുനിന്നതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നത്.

23ാം ഓവറില്‍ പന്തിനെ പുറത്താക്കി ക്യാപ്റ്റന്‍ കമ്മിന്‍സ് ഓസീസിന് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കി പന്തിനെ പുറത്താക്കി. ഓസീസിന് വേണ്ടി സ്‌കോട്ട് ബോളണ്ട് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും വെബ്സ്റ്ററും ഓരോ വിക്കറ്റുകള്‍ വീതംനേടി.