ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച താരങ്ങളെ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയെയും വനിതാതാരമായി ഓസ്‌ട്രേലിയയുടെ താലിയ മഗ്രാത്തിനെയും തിരഞ്ഞെടുത്തു. 

To advertise here,

ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന ആദ്യ സിംബാബ്‌വെ താരം എന്ന റെക്കോഡ് ഈ നേട്ടത്തിലൂടെ സിക്കന്ദര്‍ റാസ സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നര്‍, ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ മറികടന്നാണ് റാസ പുരസ്‌കാരം നേടിയത്. ബംഗ്ലാദേശിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും നടത്തിയ മികച്ച പ്രകടനമാണ് സിംബാബ്‌വെ ബാറ്റര്‍ക്ക് തുണയായത്. 

ബംഗ്ലാദേശിനെതിരേ രണ്ട് സെഞ്ചുറികള്‍ നേടിയ റാസ ഇന്ത്യയ്‌ക്കെതിരെയും സെഞ്ചുറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സിംബാബ്‌വെയ്ക്ക് നേടിക്കൊടുക്കാനും റാസയ്ക്ക് സാധിച്ചു. ഇന്ത്യയോട് തോറ്റെങ്കിലും റാസയുടെ സെഞ്ചുറി ഏറെ ശ്രദ്ധേയമായിരുന്നു. ഓഗസ്റ്റില്‍ ഏഴ് വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. 

ഇന്ത്യയുടെ ജെമീമ റോഡ്രിഗസ്സിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് താലിയ മഗ്രാത്ത് മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഓസ്‌ട്രേലിയന്‍ ടീമിലംഗമായ താലിയ ഓഗസ്റ്റില്‍ 57 ശരാശരിയില്‍ 114 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചുവിക്കറ്റ് നേടുകയും ചെയ്തു.