ദുബായ്: ഫൈനലില്‍ കിവീസിനെ നാലുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. ടൂര്‍ണമെന്റിലുടനീളം ആധികാരികമായിരുന്നു ഇന്ത്യയുടെ പ്രകടനം. അതേസമയം ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ വെച്ച് നടന്നത് വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ഇപ്പോഴിതാ കിരീടനേട്ടത്തിന് ശേഷം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം വസീം അക്രം. 

To advertise here,

ലോകത്ത് എവിടെ വെച്ച് മത്സരങ്ങള്‍ നടന്നാലും ഈ ഇന്ത്യന്‍ ടീം വിജയിക്കുമെന്ന് അക്രം പറഞ്ഞു. ഒരു ചാനല്‍ ഷോയ്ക്കിടെയാണ് അക്രത്തിന്റെ പ്രതികരണം. 'ദുബായില്‍ വെച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നതിനെ പറ്റി ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. അവര്‍ പാകിസ്താനില്‍ കളിച്ചാല്‍ അവിടെയും ജയിക്കും.'- അക്രം പറഞ്ഞു.

'2024 ടി20 ലോകകപ്പില്‍ ഇന്ത്യ ജയിച്ചത് ഒരു മത്സരവും തോല്‍ക്കാതെയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലും ഒറ്റ മത്സരവും തോല്‍ക്കാതെ വിജയിച്ചു. ഇത് ക്രിക്കറ്റിലെ ഇന്ത്യയുടെ നേതൃപാടവമാണ് കാണിക്കുന്നതെന്ന്' അക്രം കൂട്ടിച്ചേര്‍ത്തു.

'ന്യൂസിലന്‍ഡിനോട് നാട്ടില്‍ 3-0 ന് ടെസ്റ്റ് പരമ്പര തോറ്റു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തോറ്റു. ശ്രീലങ്കയിലെ പരമ്പരയും പരാജയപ്പെട്ടു. ക്യാപ്റ്റനെയും കോച്ചിനെയും മാറ്റാന്‍ സമ്മര്‍ദമുണ്ടായിട്ടും അവര്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചു. ഇതാണ് ഞങ്ങളുടെ നായകനെന്നും പരിശീലകനെന്നും പറഞ്ഞ് ബി.സി.സി.ഐ പിന്തുണ നല്‍കി. ഇപ്പോള്‍ അവര്‍ 'ചാമ്പ്യന്‍ ഓഫ് ദി ചാമ്പ്യന്‍സ്' ആണ്.' - അക്രം കൂട്ടിച്ചേര്‍ത്തു. 

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയമാണിത്. ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് രോഹിത് ശര്‍മയുടെ മടക്കം. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയായത്. രോഹിത്താണ് മത്സരത്തിലെ താരവും.