ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) പുതിയ പ്രസിഡന്റായേക്കും. മിഥുന്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുൻ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല.

To advertise here,

സെപ്റ്റംബര്‍ 28-ന് നടക്കുന്ന വാര്‍ഷികയോഗത്തിലാണ് ബിസിസിഐ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. മിഥുന് പുറമെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രഘുറാം ഭട്ടും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളതായാണ് വിവരം. എന്നാല്‍, മിഥുന്‍ മന്‍ഹാസ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷായ്ക്ക് പകരക്കാരനായാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയും ട്രഷററായി പ്രഭ്‌തേജ് ഭാട്ടിയയും തുടര്‍ന്നേക്കും.

ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിച്ചിട്ടുള്ളയാളാണ് മിഥുന്‍ മന്‍ഹാസ്. 1997-98 സീസണ്‍ മുതതല്‍ 2016-17 സീസണ്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് മിഥുന്റെ കരിയര്‍. 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍നിന്നായി 9,714 റണ്‍സ് നേടി. 45.82 ആണ് ശരാശരി. 27 സെഞ്ചുറികളും 49 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിൾസ്‌, പുണെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ ഭാഗമായി. 

70 വയസ് തികയുന്ന സാഹചര്യത്തിലാണ് റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞത്. ജൂലായ് 19-ന് ബിന്നിക്ക് 70 വയസ് തികഞ്ഞിരുന്നു. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. 2022-ല്‍ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായത്. പിന്നാലെ ഇടക്കാല പ്രസിഡന്റായി രാജീവ് ശുക്ലയെ നിയമിച്ചിരുന്നു.