മാഞ്ചെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി. നാലുവിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. അർധസെഞ്ചുറിയുമായി തിളങ്ങിയ ജേക്കബ് ബെത്തലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

To advertise here,

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ രണ്ടുവിക്കറ്റ് നഷ്ടമായി. ഫിൽ സാൾട്ടും ജോസ് ബട്‌ലറും ഡക്കായി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹാരി ബ്രൂക്ക്-ജേക്കബ് ബെത്തൽ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് സ്‌കോർ അമ്പതിലെത്തിച്ചു. ബ്രൂക്ക് 15 പന്തിൽ നിന്ന് 39 റൺസെടുത്തു. പിന്നീട് ടോം ബാന്റണുമായി ചേർന്ന് ബെത്തൽ ഇംഗ്ലണ്ടിനെ നൂറുകടത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടോം ബാന്റൺ(39) മടങ്ങിയെങ്കിലും ബെത്തൽ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി.

അർധസെഞ്ചുറി തികച്ച ബെത്തൽ ഇന്ത്യൻ ബൗളർമാർക്ക് പിടികൊടുത്തില്ല. തകർപ്പനടികളോടെ താരം കളം നിറഞ്ഞു. അതോടെ ഇംഗ്ലണ്ട് കുതിച്ചു. വിൽ ജാക്ക്‌സ്(9), സാം കറൻ(7) എന്നിവർ പുറത്തായെങ്കിലും ജൊഫ്ര ആർച്ചറുമായി ചേർന്ന് ബെത്തൽ ഇംഗ്ലീഷ് നിരയെ വിജയത്തിലെത്തിച്ചു. 19 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ജയത്തിലെത്തിയത്. ബെത്തൽ 46 പന്തിൽ നിന്ന് 76 റൺസുമായി ടീമിന്റെ വിജയശിൽപ്പിയായി. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്. ഇഷാൻ കിഷൻ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, അഭിഷേക് ശർമ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് കരുത്തായത്. അഭിഷേക് ശർമ 24 പന്തിൽ നിന്ന് 43 റൺസെടുത്തും ഇഷാൻ കിഷൻ 40 പന്തിൽ നിന്ന് 49 റൺസുമെടുത്തു. ശ്രേയസ് അയ്യർ 22 പന്തിൽ നിന്ന് 37 റൺസെടുത്തു. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി 14 റൺസെടുത്ത് മടങ്ങി. ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. തിലക് വർമ 11 പന്തിൽ നിന്ന് 24 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒടുക്കം ഏഴുവിക്കറ്റ് നഷ്ടത്തിൽ 190 റൺസിന് ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു.