ദുബായ്: അവസാനഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്താണ് ശ്രീലങ്ക ഏഷ്യാകപ്പിന്റെ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചത്. ആറുവിക്കറ്റിനായിരുന്നു ടീമിന്റെ ജയം. എന്നാല്‍ മത്സരശേഷം ലങ്കന്‍ ബൗളര്‍ ദുനിത് വെല്ലലഗയെ തേടിയെത്തിയത് അച്ഛന്റെ മരണവാര്‍ത്തയായിരുന്നു. പിതാവ് സുരങ്ക വെല്ലലഗെ മരണപ്പെട്ടതായി മത്സരശേഷം പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജറും താരത്തെ അറിയിച്ചു. ഇവര്‍ താരത്തെ ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

To advertise here,

മത്സരം നടക്കുന്നതിനിടെയാണ് മരണവിവരം ലങ്കന്‍ ടീം അധികൃതര്‍ അറിയുന്നത്. എന്നാല്‍ ദുനിത് വല്ലലഗെയെ മത്സരശേഷം മാത്രമാണ് ഇക്കാര്യം അറിയിച്ചത്. ഹൃദയഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യയും ടീം മാനേജറും താരത്തിന്റെ സമീപത്തെത്തി  മരണവിവരം അറിയിക്കുകയും താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. സുരങ്ക വല്ലലഗെയും മുന്‍ ക്രിക്കറ്റ് താരമാണ്. 

അഫ്ഗാനിസ്താനുവേണ്ടി മുഹമ്മദ് നബി നടത്തിയ ബാറ്റിങ്‌ വിസ്ഫോടനത്തിന് കുശാൽ മെൻഡിസിലൂടെ മറുപടി നൽകിയാണ് ലങ്ക ജയവും സൂപ്പർ ഫോർ ബെർത്തും ഉറപ്പിച്ചത്. അഫ്ഗാനിസ്താനെ ആറുവിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. മൂന്നു കളികളും ജയിച്ച ശ്രീലങ്ക ആറു പോയിന്റോടെ സൂപ്പർ ഫോറിലെത്തിയപ്പോൾ രണ്ടു മത്സരം ജയിച്ച ബംഗ്ലാദേശും മുന്നേറി. അഫ്ഗാനിസ്താൻ പുറത്തായി. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിലെത്തിയിരുന്നു.