ലണ്ടൻ: ലോർഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അവസാന ഏകദിനം മത്സരത്തിലേക്കാളേറെ രോഹിത് ശർമയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് ചർച്ചയാകുന്നത്. രോഹിതിന്റെ ഫോമിൽ സെലക്ഷൻ കമ്മിറ്റിയിലെ ചില അംഗങ്ങൾ സംതൃപ്തരല്ലെന്നും അദ്ദേഹത്തെ ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ സംശയമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐ സെക്രട്ടറി ദേവജിത് സയ്ക്കിയ ഇതെല്ലാം നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ബാസിത് അലി.

To advertise here,

സെലക്ടർമാർ വിരമിക്കലിനായി രോഹിതിനെ സമ്മർദ്ദത്തിലാക്കിയാൽ അതിന് പിന്നാലെ കോലിയുടെ വിടവാങ്ങലും ഉണ്ടാകുമെന്ന് ബാസിത് അലി വ്യക്തമാക്കുന്നു. ടീമിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ കഴിയുന്നിടത്തോളം കാലം കോലിയും രോഹിതും കളിക്കളത്തിൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു. 'അദ്ദേഹം മികച്ച പ്രകടനം തുടരുകയാണെങ്കിൽ കളിക്കുന്നത് തുടരണം. നിലവിൽ, ഇംഗ്ലണ്ടിലെ രണ്ട് മത്സരങ്ങളിലെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയോ ഗൗതം ഗംഭീറിന്റെ ഇഷ്ടാനിഷ്ടങ്ങളെ അടിസ്ഥാനമാക്കിയോ അദ്ദേഹത്തെ വിലയിരുത്തുകയാണെങ്കിൽ, നിങ്ങൾ വിരാട് കോലിയേയും ഓർക്കണം'- ബാസിത് പറഞ്ഞു.

മുമ്പ് ടെസ്റ്റുകളിൽ നിന്ന് കോലി വിട്ടുനിന്നതിനെക്കുറിച്ച് പരാമർശിച്ച്, ഇരുവരും ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിന് ശേഷം ഒരുമിച്ച് വിരമിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇന്ന് രോഹിത്തിന്റെ ഊഴമാണെങ്കിൽ, അടുത്തത് കോലിയുടേതായിരിക്കും. കോലി ടെസ്റ്റുകളിൽ നിന്ന് വിരമിച്ച രീതിവെച്ച് നോക്കുമ്പോൾ, ലോർഡ്സിൽ വെച്ച് ഇരുവരും വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഈ രണ്ട് ഇതിഹാസ താരങ്ങളെയും നിർബന്ധിച്ച് വിരമിക്കാൻ പ്രേരിപ്പിക്കുന്നത് വലിയ തെറ്റായിരിക്കുമെന്നും ബാസിത് ബി.സി.സി.ഐക്ക് മുന്നറിയിപ്പ് നൽകി.'കൂടുതൽ സമ്മർദ്ദം ചെലുത്തിയാൽ, അത്തരമൊരു തീരുമാനം എടുക്കപ്പെട്ടേക്കാം. അത് ഒരു വലിയ തെറ്റായിരിക്കും. കാരണം ക്രിക്കറ്റ് ലോകം ഇപ്പോഴും കോലി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു,' ബാസിത് വിശദീകരിച്ചു.

ഏകദിനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഉയർന്ന റൺ നേടിയ കളിക്കാർ യഥാക്രമം 14,867 റൺസുമായി കോലിയും 11,757 റൺസുമായി രോഹിത്തും ആണ്. ലോർഡ്സിലെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനം ഒരു ചരിത്ര നാഴികക്കല്ലായിരിക്കും എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്ക്കുവേണ്ടി ഒരുമിച്ച് കളിക്കുന്ന അവരുടെ 400-ാമത്തെ മത്സരമായിരിക്കും ഇത്.