ശബരിമല: ശബരിമലയിലെ നടവരവ് 52 കോടി രൂപ കവിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. നവംബർ 16 മുതൽ 25 വരെ ലഭിച്ചതാണിത്. അപ്പം 2.58 കോടി, അരവണ 23.57 കോടി, കാണിക്ക 12.73 കോടി, മുറിവാടക 48.84 ലക്ഷം, നെയ്യഭിഷേകം 31 ലക്ഷം എന്നിങ്ങനെയാണിത്. കഴിഞ്ഞവർഷം ഈ സ്ഥാനത്ത് 9.92 കോടി രൂപമാത്രമേ ലഭിച്ചിരുന്നുള്ളൂ. അതേസമയം, അരവണ ടിൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കരാർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 1.30 കോടി ടിൻ എത്തിക്കണമെന്നായിരുന്നു കരാർ. ഇതുവരെ 17 ലക്ഷം ടിന്നുകളേ എത്തിച്ചിട്ടുള്ളൂ. അരവണ നിറച്ച് സീൽചെയ്തപ്പോൾ പലതും പൊട്ടിയിരുന്നു.

കഴിഞ്ഞവർഷത്തെ കരാറുകാരൻ നൽകിയ ടിന്നുകളിൽ ബാക്കിയുണ്ടായിരുന്ന 34 ലക്ഷമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരുദിവസം രണ്ടര ലക്ഷം ടിൻ അരവണയാണ് ഭക്തർ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ടിന്നുകൾ എത്തിയില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഡൽഹി ആസ്ഥാനമായുള്ള കമ്പനിക്കാണ് കരാർ. ഒരു ടിന്നിന് 6.70 രൂപ നിരക്കിൽ രണ്ടുകോടി ടിന്നാണ് ഇവർ ദേവസ്വം ബോർഡിന് നൽകേണ്ടത്. നേരത്തേ ഇതേകമ്പനി നൽകിയ ടിന്നിൽ ആദ്യപരിശോധന പരാജയപ്പെട്ടിരുന്നു. അന്ന് 50,000 ടിൻ അരവണയും നഷ്ടമായി. എന്നാൽ കുറഞ്ഞ തുക വെച്ചതിനാൽ ഈ കമ്പനിക്ക് ഒരവസരംകൂടി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.