ശബരിമല: ശബരീശന് തിങ്കളാഴ്ച പന്ത്രണ്ടുവിളക്ക്. ക്ഷേത്രവും പരിസരവും ഇന്ന്‌ ദീപാലങ്കൃതമാകും. തുലാമാസം ഒന്നിന് മാലയിടുന്ന അയ്യപ്പന്മാർ അയ്യപ്പദർശനത്തിന് കൂടുതലായി തിരഞ്ഞെടുക്കുന്നത് വൃശ്ചികമാസം 12-ഉം അതിനടുത്തുള്ള ദിവസങ്ങളുമാണ്. മലയാളികളായ ഭക്തന്മാർ കൂടുതലും മലചവിട്ടുന്നത് പന്ത്രണ്ടുവിളക്കിനുശേഷമാണ്.

To advertise here,

ഞായറാഴ്ചയും സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ മൂന്നിന് നടതുറന്നപ്പോൾതന്നെ നടപ്പന്തലിൽ തീർഥാടകരുടെ നീണ്ടനിര ദൃശ്യമായി. മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് തീർഥാടകർക്ക് പതിനെട്ടാംപടി കയറാനായത്. വൈകീട്ടോടെയാണ് തിരക്കുകുറഞ്ഞത്. അതേസമയം, ശനിയാഴ്ച 86,814 പേർ ബുക്ക് ചെയ്തെങ്കിൽ ഞായറാഴ്ച ഇത് 63,130 ആയി കുറഞ്ഞു. ഇതിൽ പകുതിയിലധികം പേരും വൈകീട്ടോടെ ദർശനം നടത്തി.

അപ്പം, അരവണ കൗണ്ടറുകൾക്കുമുന്നിലും വലിയ തിരക്കുണ്ടായി.

ഇവിടെ കൂടുതൽ കൗണ്ടറുകൾ തുറക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അരമണിക്കൂറോളം കാത്തുനിന്നാണ് തീർഥാടകർ പ്രസാദം വാങ്ങുന്നത്.

പെരുമാറ്റം മെച്ചപ്പെടുത്തി പോലീസ്

സന്നിധാനത്ത് ഇത്തവണത്തെ പോലീസിന്റെ ഇതുവരെയുള്ള സേവനം പ്രശംസനീയമാണ്. തീർഥാടകരെ തള്ളിക്കയറ്റുന്ന രീതിയും മോശമായി പെരുമാറ്റവുമൊന്നും ഇപ്പോഴില്ല.

നിരന്തര പരാതികളെത്തുടർന്ന് ഡി.ജി.പി. നേരത്തേ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെയാണ്, തീർഥാടകരോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെട്ടത്. ഒരുമിനിറ്റിൽ 60പേർ എന്നനിലയിലാണ് ഇപ്പോൾ ഭക്തരെ പോലീസ് പടികയറ്റുന്നത്. ഒരു സി.ഐ.യുടെ നേതൃത്വത്തിൽ ഇരുവശത്തുമായി പത്ത്‌ പോലീസുകാർനിന്നാണ് ഭക്തരെ കയറ്റിവിടുന്നത്.