ശബരിമല: ദർശനത്തിനായി കാത്തുനിൽക്കുന്ന തീർഥാടകർക്ക് കുടിവെള്ളവുമില്ല, ഭക്ഷണവുമില്ല. ക്യൂ കോംപ്ലക്‌സിലെ അവസ്ഥയാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് നട അടച്ചതിനുശേഷം മൂന്നുമണിക്ക് നട തുറക്കുന്നതുവരെ ഈ ഭാഗത്തെ കുട്ടികളടക്കമുള്ള തീർഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല.

To advertise here,

യൂടേൺ ഭാഗത്തെ വെള്ളം വിതരണകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഇടുങ്ങിയ ക്യൂവിൽ മണിക്കൂറോളമാണ് തീർഥാടകർ നട തുറക്കുന്നതുവരെ കാത്തുനിന്നത്. ഇവിടെ വെള്ളവും ഭക്ഷണവും എത്തിക്കാൻ ആരുമുണ്ടായില്ല. മിക്കവരും കൈയിൽ കരുതിയിരുന്ന പഴങ്ങളും മറ്റുമാണ് കഴിച്ചത്.

വെള്ളമെടുക്കാനായി ക്യൂവിൽനിന്ന് പുറത്തിറങ്ങിയ ചില തീർഥാടകരെ പോലീസ് വിരട്ടി തിരികെ കയറ്റി. ചില പോലീസുകാർ വടി കൈയിലെടുത്തായിരുന്നു നിയന്ത്രണം.

വെള്ളം എത്തിക്കുന്നത് ദേവസ്വം ബോർഡിന്റെ ജോലിയാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പറഞ്ഞു. ക്യൂ കോംപ്ലക്‌സിലെ യൂ ടേൺ മുതൽ താഴെ നടപ്പന്തലിന് തൊട്ടുമുമ്പുവരെയുള്ള ഭാഗത്താണ് വെള്ളം കിട്ടാതിരുന്നത്.

അതേസമയം, നടപ്പന്തലിൽ ക്യത്യമായി വെള്ളം വിതരണം നടക്കുകയുംചെയ്തു. കഴിഞ്ഞ ദിവസം വരെ വെള്ളം നൽകുന്നില്ലെന്ന് പരാതി വ്യാപകമായതോടെയാണ് സ്റ്റീൽ കുപ്പിയിൽ ദേവസ്വം ബോർഡ് തീർഥാടകർക്ക് വെള്ളംനൽകിയത്. ബിസ്കറ്റും നൽകുന്നുണ്ടായിരുന്നു. ക്യൂവിന്റെ നടുക്കുനിൽക്കുന്നവർക്ക് വെള്ളം ലഭിക്കുന്നുമില്ല. ദുരിതം ഏറെയും അവർക്കുമാണ്.