
ശബരിമല: ദിനംപ്രതി തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ സന്നിധാനത്ത് ദിശാബോർഡുകൾ ഇല്ലാത്തത് അയ്യപ്പൻമാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. ശൗചാലയങ്ങളും തീർഥാടകർക്ക് വിശ്രമിക്കുന്നതിനുള്ള ഡോണർ ഹൗസുകളും പിൽഗ്രിം സെന്ററുകളും ഏതുഭാഗത്താണെന്ന് അറിയാതെ തീർഥാടകർ സന്നിധാനത്ത് നട്ടംതിരിയുകയാണ്. മുറികൾ വാടകയ്‌ക്കെടുക്കുന്നതിനായി ബന്ധപ്പെടേണ്ട അക്കോമഡേഷൻ ഓഫീസ് തൊട്ടടുത്താണെങ്കിലും അത് മനസ്സിലാക്കാൻ സാധിക്കുന്ന യാതൊരു അറിയിപ്പുബോർഡുകളും ഇല്ല.
മാളികപ്പുറത്തിന് സമീപത്താണ് കൂടുതലായും ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന ബോർഡുകൾ ഒന്നുംതന്നെ തീർഥാടകർ കൂടുതലായി നിൽക്കുന്ന വലിയ നടപ്പന്തലിലോ താഴെ തിരുമുറ്റത്തോ മാളികപ്പുറം ഭാഗത്തോ സ്ഥാപിച്ചിട്ടില്ല. സന്നിധാനത്തിന് അൽപ്പം അകലെ പലഭാഗങ്ങളിലായാണ് ശൗചാലയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇത് എവിടെയാണെന്ന് അറിയിപ്പ് ബോർഡുകൾ ഇല്ല. ചില അറിയിപ്പുബോർഡുകൾ കൃത്യമായി കാണാതെ മങ്ങിയനിലയിലുമാണ്. ആചാരപരമായി സന്നിധാനത്തും മാളികപ്പുറത്തും ചിട്ടയായി തീർഥാടകർ പോകേണ്ടുന്ന രീതികളേക്കുറിച്ചും മുമ്പ് അറിയിപ്പു ബോർഡുകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പലതും മറിഞ്ഞുവീഴുകയും മാഞ്ഞതും കാരണം വ്യക്തമാകുന്നില്ല.
കൂടുതൽ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല. ശബരീശ ദർശനം കഴിഞ്ഞ തീർഥാടകർ ഫ്ളൈഓവറിലൂടെ മാളികപ്പുറത്ത് പോകുന്നതിനു പകരം ഫ്ളൈ ഓവറിന്റെ തുടക്കഭാഗത്തുനിന്നു പടിക്കെട്ട് ഇറങ്ങി ഭസ്മക്കുളത്തിന് സമീപത്തേക്ക് വഴിതെറ്റി എത്തുന്നുണ്ട്. നെയ്യഭിഷേക കൂപ്പൺ എവിടെ ലഭിക്കുമെന്ന് അറിയാതെ ബുദ്ധിമുട്ടുന്നുണ്ട്. വഴിപാടുകൾ വാങ്ങുന്നതിനും ഏത് ഭാഗത്തേക്കാണ് പോകേണ്ടതെന്നും സംബന്ധിച്ച അറിയിപ്പു ബോർഡുകളൊന്നുമില്ല. നേരത്തേ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലായി ഫെസ്റ്റിവെൽ കൺട്രോൾ ഓഫീസും അതിനോട് ചേർന്ന് വിവരങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കുന്ന കൗണ്ടറും പ്രവർത്തിച്ചിരുന്നു. വളരെ ദൂരെനിന്നും കുറച്ചുനാൾ മാത്രം സേവനം അനുഷ്‌ഠിക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സന്നിധാനത്തെ ക്രമീകരണത്തെക്കുറിച്ച് അറിയാത്ത സ്ഥിതിയുമുണ്ട്.
കുടിവെള്ള വിതരണ കൗണ്ടറുകൾ എവിടെയെന്ന് അറിയാതെ തീർഥാടകർ വലയുന്നുണ്ട്. അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന അയ്യപ്പഭക്തർക്ക് എങ്ങോട്ട് പോകണമെന്ന് ചോദിച്ച് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് അന്യസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പഭക്തർ പറയുന്നു. പമ്പ മുതൽ സന്നിധാനം വരെയും, സന്നിധാനത്തെ വിവിധ ഭാഗങ്ങളിലും അടിയന്തരമായി വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Content Highlights: sabarimala 2022
Published: 11 Dec 2022, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented