കൊല്ലം: സംഗീതം ആസ്വദിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സമാധാനമുണ്ടാകുമെന്ന് സംഗീതജ്ഞനും എഴുത്തുകാരനുമായ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍. മാതൃഭൂമി അക്ഷരോത്സവത്തിനു മുന്നോടിയായി വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്‌നോളജിയില്‍ 'സംഗീതമെന്ന സ്‌നേഹസാന്ത്വനം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സംഗീതത്തില്‍ കലാകാരനെപ്പോലെ ശ്രോതാവിനും പ്രാധാന്യമുണ്ട്. ആസ്വാദനശേഷി വര്‍ധിപ്പിച്ചാല്‍ വ്യക്തിത്വം വികസിക്കും. മനസ്സിന് സ്വസ്ഥതലഭിക്കും. സംഗീതം ആസ്വദിക്കുന്നവര്‍ക്ക് വൈകാരിക ഭാവമാറ്റമുണ്ടാകും. വൈകാരികബുദ്ധി വര്‍ധിപ്പിക്കാനും സാധിക്കും. പെട്ടെന്ന് ആനന്ദം തരുന്ന മാധ്യമമാണ് സംഗീതം. എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാന്‍ സംഗീതത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് രാഷ്ട്രീയമാറ്റമുണ്ടാകാന്‍പോലും സംഗീതം കാരണമായിട്ടുണ്ട്. കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ മലയാളികളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. സംഗീതമില്ലാത്ത ഒരു മനുഷ്യനും ലോകത്തില്ല. പ്രകൃതിയിലെ ചലനങ്ങള്‍ക്കെല്ലാം താളമുണ്ട്. താളാത്മകമാണ് ജീവിതം. 

മനസ്സിനും പ്രകൃതിക്കും താളമുണ്ട്. ഓരോരുത്തരിലും ഓരോ താളമുണ്ട്. താളത്തില്‍ ചരിക്കുന്നവര്‍ക്ക് ഊര്‍ജസ്വലരാകാനാകും. കഠിനപ്രവൃത്തികള്‍ ലഘുവായി ചെയ്യാന്‍ കഴിയും.

ഭാരതീയസംഗീതമാണ് ലോകത്തിലെ ഏറ്റവും ധന്യമായ സംഗീതം. പടിഞ്ഞാറന്‍ സംഗീതത്തില്‍ മനോധര്‍മത്തിന് പ്രാധാന്യം കുറവാണ്. ഭാരതീയസംഗീതം പ്രത്യേകിച്ച് കര്‍ണാടകസംഗീതം മനോധര്‍മപ്രധാനമാണ്. സംഗീതത്തിലെ സപ്തസ്വരങ്ങളും പ്രകൃതിയിലെ ജീവികളില്‍നിന്ന് സ്വാംശീകരിച്ചവയാണ് -ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ പറഞ്ഞു.

placeholder
മാതൃഭൂമി ‘അക്ഷരോത്സവ’ത്തിനു മുന്നോടിയായി വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജിയിൽ പ്രഭാഷണത്തിനെത്തിയ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ അനിതാ ശങ്കർ, പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർക്കൊപ്പം.

'നൂറു ദേശങ്ങള്‍ നൂറു പ്രഭാഷണങ്ങള്‍' പരമ്പരയില്‍ ജില്ലയിലെ പന്ത്രണ്ടാമത്തെ പ്രഭാഷണമായിരുന്നു ഇത്. കൊല്ലം ആര്‍.പി. ബാങ്കേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രീനാരായണ എജുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അനിതാ ശങ്കര്‍, ഡോ. മണക്കാല ഗോപാലകൃഷ്ണന് ഉപഹാരം നല്‍കി. മാതൃഭൂമി പ്രത്യേക ലേഖകന്‍ ജി.സജിത്ത്കുമാര്‍, ചീഫ് സബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.