കൊല്ലം: ഓരോരുത്തരും സ്വന്തം കഴിവുകള്‍ തിരിച്ചറിയുമ്പോഴാണ് ജീവിതവിജയം നേടുന്നതെന്ന് പ്രഭാഷകന്‍ ഡോ. എം.എം.ബഷീര്‍. ലോകത്തുള്ള ഓരോരുത്തരും വ്യത്യസ്തരാണ്. ഒരാളെയും മറ്റൊരാളുമായി താരതമ്യപ്പെടുത്തരുത്. ഒരുവ്യക്തിയെപ്പോലെ അയാളല്ലാതെ മറ്റാരുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിനുമുന്നോടിയായി ജില്ലയിലെ പതിനഞ്ചാമത് പ്രഭാഷണം ചാത്തന്നൂര്‍ ആര്‍.ശങ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'അക്ഷരം അഗ്‌നിയാണ്' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. അമ്മ എന്റര്‍പ്രൈസസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
'പൂമ്പാറ്റയെപ്പോലെ പാറിനടക്കുവാന്‍ പൂവ് കൊതിക്കുകയില്ല
പൂവിന്‍ നറുമണം വേണംതനിക്കെന്ന് പൂമ്പാറ്റയും കൊതിക്കില്ല
പൂവാകാന്‍ പൂമ്പാറ്റയാകാന്‍ കൊതിക്കുംഞാന്‍ ഞാനൊഴിച്ചാരാകുവാനും'-
ഈ വരികള്‍പോലെ സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ മറ്റുള്ളവരെപ്പോലെയാകാനാണ് ഒരോരുത്തരും താത്പര്യപ്പെടുന്നത്.

ഒരുവിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതാകരുത് പഠനം. വിദ്യാര്‍ഥികളുടെ ലക്ഷ്യം ബിരുദം മാത്രമാകരുത്, തുടര്‍പഠനങ്ങള്‍ ലക്ഷ്യംവെച്ചുവേണം ഓരോ ചുവടും മുന്നോട്ടുപോകാന്‍. ഏതുവിഷയം പഠിക്കുന്നവര്‍ക്കും ആഴത്തിലുള്ള വായനയാണ് വേണ്ടത്. ചിന്തയുണ്ടാകണമെങ്കില്‍ ഭാഷയും ഭാഷവേണമെങ്കില്‍ അക്ഷരവും വേണം. ഇത് വായനയിലൂടെയേ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

placeholder
ചാത്തന്നൂർ ആർ.ശങ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പ്രഭാഷണത്തിനെത്തിയ ഡോ. എം.എം.ബഷീർ അധ്യാപരോടും വിദ്യാർഥികളോടുമൊപ്പം.

ശ്രീനാരായണ എജുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമ്മ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറും അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ വി.എസ്.സന്തോഷ്്കുമാര്‍ ഡോ. എം.എം.ബഷീറിന് ഉപഹാരം സമ്മാനിച്ചു.

ശ്രീനാരായണ എജുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. എം.അനിധരന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മനു കമല്‍ജിത്ത്, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.അനസ്, മാതൃഭൂമി ബ്യൂറോ ചീഫ് ജി.സജിത്കുമാര്‍, ചീഫ് സബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.