ചേളന്നൂര്‍: ഒരു ജനതയെ നശിപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴി അവരുടെ ഭാഷയെ ഇല്ലാതാക്കലാണെന്ന് സാഹിത്യകാരി ഹരിതാ സാവിത്രി. തുര്‍ക്കിയിലെ കുര്‍ദിഷുകളുടെ ജീവിതംപോലെ അവരുടെ ഭാഷയ്ക്കുമേല്‍ തുര്‍ക്കി ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന പ്രഭാഷണപരിപാടിയില്‍ 'യാത്രകളില്‍നിന്ന് നോവലിലേക്കുള്ള സഞ്ചാരം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഹരിതാ സാവിത്രി.

To advertise here,

കുര്‍ദുകളുടെ വംശം ഏറ്റുവാങ്ങുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് നേരത്തേ എഴുതിയിട്ടുണ്ട്. പക്ഷേ, അതൊന്നും സമൂഹം ശ്രദ്ധിച്ചിട്ടില്ല. ഒരു കഥയിലൂടെ പറയുമ്പോള്‍ ഒരുപക്ഷേ ലോകം ശ്രദ്ധിക്കുമായിരിക്കും. അത്തരമൊരു പ്രതീക്ഷയുടെ ഭാഗമായാണ് 'സിന്‍' എന്ന നോവല്‍ എഴുതിയതെന്നും അവര്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ എസ്.പി. കുമാര്‍ അധ്യക്ഷനായി. ഡോ. ദീപേഷ് കരിമ്പുങ്കര, സംസ്‌കൃതവിഭാഗം മേധാവി ഡോ. സി.ആര്‍. സന്തോഷ്, മലയാളവിഭാഗം അസിസ്റ്റന്റ്് പ്രൊഫസര്‍ ഡോ. എം.കെ. ബിന്ദു, ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആത്മജയപ്രകാശ്, ഡോ. എന്‍. അനുസ്മിത, പി. ആദിത്യ, കെ.കെ. ഗായത്രി തുടങ്ങിയവര്‍ സംസാരിച്ചു.

ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം