കൊല്ലം: സാംസ്‌കാരികരംഗത്തെ കലാപങ്ങള്‍ക്ക് സര്‍ഗാത്മകമൂല്യമുണ്ടെന്ന് നിരൂപകനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്.രവികുമാര്‍. മാതൃഭൂമി അക്ഷരോത്സവത്തിനു മുന്നോടിയായുള്ള ജില്ലയിലെ പതിമൂന്നാമത് പ്രഭാഷണം കൊല്ലം ടി.കെ.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അനീതിക്കും അക്രമത്തിനുമെതിരായ പ്രതികരണങ്ങളാണ് കലാപങ്ങള്‍. ലോകം കണ്ട കലാപങ്ങളില്‍ ഫ്രഞ്ച് വിപ്ലവത്തിന് അതില്‍ ശ്രദ്ധേയസ്ഥാനമുണ്ട്. ഗാന്ധിജി പങ്കെടുത്ത വൈക്കം സത്യാഗ്രഹം സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളില്‍പ്പെടും. രാഷ്ട്രീയത്തിന്റെ മുഖ്യപരിഗണനയില്‍ വരാത്ത വിഷയങ്ങളിലാണ് ഗാന്ധിജി ഇടപെട്ടത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു വിശ്വാസസംഹിതകളില്‍ കലാപം സൃഷ്ടിച്ചു. പുതിയ കാലത്തെ ചുംബനസമരമുള്‍പ്പെടെയുള്ളവ നിഷിദ്ധമായതിനെ പൊതുസമ്മതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ചന്‍നമ്പ്യാരും കുമാരനാശാനും കലയിലൂടെയാണ് കലാപം നടത്തിയത്. അതുവരെയുള്ള രചനാരീതികളോടും ആശാന്‍ കലഹിച്ചിരുന്നു. കഥകളിലൂടെ തകഴിയും കേശവദേവും വൈക്കം മുഹമ്മദ് ബഷീറും ഭാവുകത്വകലാപത്തിന്റെ ഭാഗമായി. അത് മലയാളസാഹിത്യത്തെ സമ്പന്നമാക്കി. കലയില്‍ സൃഷ്ടിക്കപ്പെട്ട കലാപങ്ങള്‍ ഒരിക്കലും പിന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അധ്യാപക കലാസാഹിതിയുടെയും കോളേജ് ലിറ്റററി ക്ളബ്ബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചിത്ര ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അധ്യാപക കലാസാഹിതി സംസ്ഥാന സെക്രട്ടറി കുരീപ്പുഴ ഫ്രാന്‍സിസ് ഡോ. കെ.എസ്.രവികുമാറിന് ഉപഹാരം കൈമാറി. മാതൃഭൂമി പ്രത്യേക ലേഖകന്‍ ജി.സജിത്ത്കുമാര്‍, ചീഫ് സബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍, അധ്യാപിക ദീപാരാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം