മുക്കം: ഹൃദയത്തിന്റെ ഭാഷയും അതിലേക്കുള്ള മാര്‍ഗവും നിശ്ശബ്ദതയാണെന്ന് കോഴിക്കോട് ഐ.ഐ.എം. ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി 'കൃഷ്ണ ദി സെവന്‍ത് സെന്‍സ്' എന്നവിഷയത്തില്‍ കോഴിക്കോട് എന്‍.ഐ.ടി.യില്‍ നടന്ന പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു 'കൃഷ്ണ ദി സെവന്‍ത് സെന്‍സ്' എന്ന പുസ്തകരചയിതാവ് കൂടിയായ ദേബാശിഷ് ചാറ്റര്‍ജി.

To advertise here,

കാരണവും വികാരവും ഇച്ഛാശക്തിയുമാണ് ഒരാളില്‍ നേതൃപാടവമുണ്ടാക്കുന്നത്. ഒരുകാര്യം ചെയ്യുമ്പോള്‍ നാം നമ്മുടെ മനസ്സിനെ എങ്ങനെ പരുവപ്പെടുത്തുന്നുവെന്നതിലാണ് വിജയം. ആദ്യകാലത്ത് കര്‍ഷകരായിരുന്നു ബലവാന്‍. പിന്നീട് വ്യവസായങ്ങളും ഇന്റര്‍നെറ്റും വന്നു. ഇന്ന് ബുദ്ധിവൈഭവമാണ് അടിസ്ഥാനം. ആറാം ഇന്ദ്രിയം ബുദ്ധിശക്തിയാണെന്നും ഏഴാം ഇന്ദ്രിയമായ ഹൃദയത്തിലേക്കുള്ള മാര്‍ഗം നിശ്ശബ്ദതയാണെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളിലൂടെ ഒരാള്‍ക്ക് കുറേപ്പേരിലേക്ക് എത്താന്‍ സാധിക്കുമെങ്കില്‍, കുറേപ്പേര്‍ക്ക് ഒരാളിലേക്ക് എത്താനുള്ള മാര്‍ഗം നിശ്ശബ്ദതയാണ് -അദ്ദേഹം തുടര്‍ന്നു.

കോഴിക്കോട് എന്‍.ഐ.ടി.യുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. മാതൃഭൂമി സീനിയര്‍ റീജണല്‍ മാനേജര്‍ സി. മണികണ്ഠന്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി. തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലേക്ക് പ്രതിനിധികളായി മൂന്ന് വിദ്യാര്‍ഥികളെയും തിരഞ്ഞെടുത്തു.

എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, ആദില്‍ഷാ എസ്. റഹ്മാന്‍, ഡോ. ടി. രാധ രമണന്‍, എന്‍.ഐ.ടി. ഡീന്‍ അക്കാദമിക് ഡോ. എസ്.എം. സമീര്‍, ഡോ. മുഹമ്മദ് ഷാഫി, വിദ്യാര്‍ഥിപ്രതിനിധി സാരംഗി മുരളീദാസ് എന്നിവര്‍ സംസാരിച്ചു.