
ശബ്ദകോലാഹലങ്ങളോ ആള്‍ക്കൂട്ടങ്ങളോ സൃഷ്ടിക്കുകയല്ല മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ലക്ഷ്യം എന്നു പറയുന്നു ക്യുറേറ്റര്‍മാരിലൊരാളായ സബിന്‍ ഇഖ്ബാല്‍. അര്‍ഥഗര്‍ഭമായ ആശയവിനിമയങ്ങളും അപൂര്‍വസംഗമങ്ങളും ഈ അക്ഷരോത്സവത്തിന്റെ അഭിമാനമാവും.
നാലാമത്തെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുമ്പോള്‍ ഒരു ക്യുറേറ്റര്‍ എന്നനിലയില്‍ എന്റെ ആലോചനകള്‍ 'ചരിത്രത്തിന്റെ നിഴലും, നാളെയുടെ വെളിച്ചവും'തന്നെയാണ്. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍, സാഹിത്യം സമയത്തിന്റെ പല അടയാളപ്പെടുത്തലുകളാണ്. അകത്തും പുറത്തുമേറ്റ മുറിവുകളുടെ കണക്കെടുപ്പാണ്, അല്ലെങ്കില്‍ അവയുടെ ഉണങ്ങിയ വടുക്കളുടെ ഓര്‍മപ്പെടുത്തലാണ്.
ചരിത്രം, അത് കഴിഞ്ഞ നിമിഷത്തിന്റേതോ കഴിഞ്ഞവര്‍ഷത്തിന്റേതോ നൂറ്റാണ്ടുകളുടേതോ ആകാം. ഈ ചരിത്രമാണ് നാളെയിലേക്കുള്ള വഴിയില്‍ വിളക്കുതെളിയിക്കുന്നത്. ഓരോ വടുവിലും വിരലുകളോടിക്കുമ്പോള്‍ അവ നമ്മെ ഓരോ അനുഭവങ്ങളുടെ വേദനയിലേക്കോ അതില്‍നിന്ന് നടന്നുനീങ്ങാന്‍ കിട്ടിയ ആത്മീയ ഊര്‍ജത്തിലേക്കോ കൊണ്ടുപോകും. പ്രതീക്ഷ എന്ന വെളിച്ചം നമ്മെ കാത്തുനില്‍ക്കും. ഈ പ്രതീക്ഷയുടെ ആഘോഷമാണ് അക്ഷരോത്സവത്തിന്റെ നാലാം പതിപ്പ്.
ലോകം ഒരു മഹാമാരിയില്‍നിന്ന് കുടഞ്ഞെഴുന്നേറ്റ് മുന്നോട്ടുപോകുന്നതിന്റെ ഉത്സവമാണത്, ഉത്സാഹമാണ്. കേരളത്തിലേക്ക് വിശ്വസാഹിത്യത്തിലെ പ്രതിഭകളെ കൊണ്ടുവരാനും അവരുടെ ചിന്തകളെ കേള്‍പ്പിക്കാനും അക്ഷരോത്സവത്തിന്റെ ഓരോ പതിപ്പിലും ശ്രമിക്കാറുണ്ട്. ഇത്തവണ വരുന്നത്, കഴിഞ്ഞവര്‍ഷം നൊബേല്‍ സമ്മാനം നേടിയ ടാന്‍സാനിയന്‍-ബ്രിട്ടീഷ് എഴുത്തുകാരന്‍ അബ്ദുള്‍ റസാഖ് ഗുര്‍ണയാണ്.
അഭയവാസത്തെയും അതിജീവനത്തിന്റെ സങ്കീണതകളെക്കുറിച്ചും ഇത്രയ്ക്ക് ആഴത്തിലും ഭംഗിയായും എഴുതിയിട്ടുള്ളവര്‍ ചുരുക്കമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വാണിജ്യ-സാംസ്‌കാരിക യാത്രകളെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്ത ഗുര്‍ണയുടെ കേരളത്തിലേക്കുള്ള ആദ്യസന്ദര്‍ശനവും ഇതാണ്.
ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനജേതാവ് ഷെഹാന്‍ കരുണതിലക ഇതിനുമുമ്പും അക്ഷരോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇക്കുറി ലോകസാഹിത്യത്തിന്റെ മിന്നുന്ന താരമായാണ് വരവ്.
തന്റെ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡയിലൂടെ ശ്രീലങ്കന്‍ ആഭ്യന്തരകലാപത്തിന്റെ കഥപറയുന്ന ഷെഹാന്‍, കനകക്കുന്നില്‍ തന്റെ യാത്രയുടെ കഥപറയും. ഇന്റര്‍നാഷണല്‍ ബുക്കര്‍ ജേതാവായ ഒമാനി എഴുത്തുകാരി ജോക്ക അല്‍ ഹാര്‍ത്തിക്കും കേരളം ആദ്യാനുഭവമായിരിക്കും. ഫിക്ഷന്‍ എങ്ങനെ സ്ത്രീശാക്തീകരണത്തിന് കാരണമാകും എന്ന് അവര്‍ പറയും.
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖനാണ് ജ്ഞാനപീഠജേതാവായ അമിതാവ് ഘോഷ്. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ ജോലിചെയ്തിരുന്ന തിരുവനന്തപുരത്തേക്കുള്ള ഒരു നൊസ്റ്റാള്‍ജിക് യാത്രയാകും ഘോഷിന് ഇത്തവണത്തെ അക്ഷരോത്സവം. പ്രകൃതി നേരിടുന്ന പ്രതിസന്ധിയില്‍ എങ്ങനെ സാഹിത്യം അതിന്റെ പങ്കുവഹിക്കുന്നു എന്ന് അദ്ദേഹം വിവരിക്കും.
സാഹിത്യം ജീവിതത്തിന്റെ ആഖ്യാനമാകുന്നതിനാല്‍, അത് എഴുത്ത് എന്ന പ്രക്രിയയില്‍മാത്രം ഒതുങ്ങേണ്ടതല്ല. 'MBIFL Inspirations'-ലൂടെ കനകക്കുന്നിലേക്കു വരുന്നത് സ്വന്തം ജീവിതംകൊണ്ട് അനേകായിരം ആള്‍ക്കാരെ സ്പര്‍ശിച്ചവരാണ്. അതില്‍ സൈക്കിള്‍ ദീദി, ബൈക്ക് ആംബുലന്‍സ് ദാദ, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി പൂര്‍ണ മലാവത്ത് എന്നിവരുള്‍പ്പെടും.
ഒരു സാഹിത്യോത്സവം എന്തായിരിക്കണം, എന്തിനായിരിക്കണം എന്ന ചിന്തയാണ് ഒരു 'ക്യുറേറ്റഡ്' ഫെസ്റ്റിവല്‍ എന്നതിലേക്കെത്തിച്ചത്. ജനപ്രിയ എഴുത്തുകാര്‍മാത്രമല്ല, വേറിട്ട ശബ്ദങ്ങളും ഇവിടെ കേട്ടിട്ടില്ലാത്ത ശബ്ദങ്ങളും കേരളത്തിലേക്ക് കൊണ്ടുവരണം എന്നതാണ് ഒരു ലക്ഷ്യം. ശബ്ദകോലാഹലങ്ങളോ ജനക്കൂട്ടങ്ങളോ അല്ല പ്രാധാന്യം. മറിച്ച്, അര്‍ഥഗര്‍ഭമായ ആശയവിനിമയവും ചില അപൂര്‍വസംഗമങ്ങളും പ്രചോദനാത്മകമായ പ്രസംഗങ്ങളുമൊക്കെയാണ്.
അക്ഷരോത്സവത്തില്‍ ഇത്തവണ ഇന്ത്യന്‍ എഴുത്തുകാര്‍ക്കുപുറമേ ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ (ഫിലിപ്പീന്‍സ്, കൊറിയ, മലേഷ്യ), ആഫ്രിക്കന്‍, മദ്ധ്യ-കിഴക്കന്‍ യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള എഴുത്തുകാരുമുണ്ടാകും. കനകക്കുന്നില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ശബ്ദങ്ങളും കഥകളും കേള്‍ക്കും.
'Reimagining India' സീരീസില്‍ രാഷ്ട്രീയക്കാരും എഴുത്തുകാരും തങ്ങളുടെ കാഴ്ചപ്പാടിലെ ഇന്ത്യയെക്കുറിച്ച് സംസാരിക്കും. കനകക്കുന്നില്‍ ഇത്തവണ ഞങ്ങള്‍ 'പോളണ്ടിനെക്കുറിച്ച് മിണ്ടും' കാരണം, പതിനഞ്ചോളംവരുന്ന പോളിഷ് സാഹിത്യകാരന്മാരുടെ സംഗമംകൂടിയായിരിക്കും ഇത്തവണത്തെ അക്ഷരോത്സവം.
Content Highlights: mbifl 2023, mbifl4th edition, Sabin Iqbal, Mathrubhumi
Published: 29 Jan 2023, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented