തിരുവനന്തപുരം: കാണാം എന്ന വാക്കിന്റെ ഉറപ്പോടെ 'ക' വിടചൊല്ലി. നാലുനാള്‍ കനകക്കുന്നില്‍ വാക്കുകളുടെ ഭൂപടങ്ങള്‍ വരഞ്ഞിട്ട മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാംപതിപ്പിന്റെ അവസാന താളിനെ അനശ്വരമാക്കി ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി പെഗ്ഗി മോഹന്‍, നൊബേല്‍ സമ്മാനജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണയില്‍നിന്ന് 'മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍' പുരസ്‌കാരം ഏറ്റുവാങ്ങി.

To advertise here,

ഭാഷകളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളുള്ളയാളാണ് പെഗ്ഗി മോഹനെന്നും പുരസ്‌കാരത്തിനര്‍ഹമായ പുസ്തകം മികച്ചരചനയാണെന്ന് വിശ്വസിക്കുന്നതായും ഗുര്‍ണ പറഞ്ഞു. മാതൃഭൂമിയില്‍നിന്ന് ലഭിച്ച പുരസ്‌കാരം ഏറെ വിലമതിക്കുന്നെന്നായിരുന്നു പെഗ്ഗി മോഹന്റെ വാക്കുകള്‍.

സമാപനച്ചടങ്ങ് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനംചെയ്തു ഓരോ കൊല്ലം കഴിയുന്തോറും മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രസക്തി കേരളത്തിന്റെ അതിര്‍ത്തികളും കടന്ന് ലോകമെങ്ങും പരക്കുന്നതായി അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അധ്യക്ഷനായി. ജ്ഞാനപീഠം ജേതാവ് ദാമോദര്‍ മൗസോയായിരുന്നു മുഖ്യാതിഥി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പ്രഭാഷണം നടത്തി. ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് പ്രസിഡന്റ് ആഷിഷ് നായര്‍ ഗവര്‍ണര്‍ക്ക് ഉപഹാരം സമ്മാനിച്ചു. മാതൃഭൂമി ഡയറക്ടര്‍-ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ് കുമാര്‍ സ്വാഗതവും പബ്ലിക് റിലേഷന്‍സ് ജനറല്‍ മാനേജര്‍ കെ.ആര്‍. പ്രമോദ് നന്ദിയും പറഞ്ഞു.

മുന്‍കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍, ശശി തരൂര്‍ എം.പി., തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, നടന്‍ കബീര്‍ ബേദി, നര്‍ത്തകി മല്ലികാ സാരാഭായി, എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥ്, കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സമാപനദിവസത്തെ സമ്പന്നമാക്കി.