അഹമ്മദാബാദ്: ഐ.പി.എല്ലിന്റെ 16-ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിനെ കലാശപ്പോരില്‍ എത്തിക്കുന്നതില്‍ ഗില്ലിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഫൈനലിലും വെടിക്കെട്ട് തുടര്‍ന്ന ഗില്‍ 20 പന്തില്‍ നിന്ന് 39 റണ്‍സെടുത്താണ് മടങ്ങിയത്. 

To advertise here,

അതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഗില്‍ രണ്ടാമതെത്തി. ഇംഗ്ലണ്ട് ബാറ്റര്‍ ജോസ് ബട്‌ലറേയാണ് ഗില്‍  മറികടന്നത്. 17 മത്സരങ്ങളില്‍ നിന്ന് 890 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 2022-ല്‍ ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി 863 റണ്‍സാണ് നേടിയത്. 2016-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 973 റണ്‍സ് നേടിയ സൂപ്പര്‍ താരം വിരാട് കോലിയാണ് പട്ടികയില്‍ മുമ്പില്‍. 

16-ാം സീസണിലെ ഓറഞ്ച് ക്യാപ്പും ശുഭ്മാന്‍ ഗില്‍ ഉറപ്പിച്ചു.മൂന്ന് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പടെയാണ് ഗില്‍ 890 റണ്‍സെടുത്തത്. 14-മത്സരങ്ങളില്‍ നിന്ന് 730 റണ്‍സെടുത്ത ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

ഒരു ഐപിഎല്‍ സീസണില്‍ മൂന്നോ അതിലധികമോ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗില്ലിനാണ്. 2016-ല്‍ നാല് സെഞ്ചുറികള്‍ നേടിയ വിരാട് കോലിയാണ് ഒന്നാമത്. നേരത്തേ കോലിക്ക് ശേഷം ഒരു സീസണില്‍ 800 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ഗില്‍ മാറിയിരുന്നു.