അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്ന്, അത്യാധുനിക സൗകര്യങ്ങള്‍... 1.32 ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി.. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ വിശേഷണങ്ങള്‍ തീരുന്നില്ല. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളുന്നതുകൊണ്ടുതന്നെ 2023 ഐ.പി.എല്‍ ഫൈനല്‍ നടത്താന്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെയാണ് ബി.സി.സി.ഐ തിരഞ്ഞെടുത്തത്. 

To advertise here,

മേയ് 28 ന് മഴമൂലം ഫൈനല്‍ മത്സരം തടസ്സപ്പെട്ടതിനാല്‍ പിറ്റേന്ന് മേയ് 29 ന് റിസര്‍വ് ദിനത്തില്‍ ഫൈനല്‍ നടത്താന്‍ തീരുമാനിച്ചു. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തു. പിന്നാല ചെന്നൈ മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് മഴ വില്ലനായി അവതരിച്ചത്. താരങ്ങള്‍ അതിവേഗം ഗ്രൗണ്ട് വിടുകയും പിച്ച് മൂടുകയും ചെയ്തു.

എന്നാല്‍ മഴയ്ക്ക് ശേഷം ഗ്രൗണ്ടുണക്കാന്‍ അധികൃതര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഴയില്‍ കുതിര്‍ച്ച പിച്ചുണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് കഷ്ടപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന സ്റ്റേഡിയത്തില്‍ പിച്ചുണക്കാനായി സ്റ്റാഫ് ഉപയോഗിച്ചത് സാധാരണ സ്‌പോഞ്ചുമെല്ലാമാണ്. സ്‌പോഞ്ചുകൊണ്ട് വെള്ളം വലിച്ചെടുത്ത് പെയിന്റ് ബക്കറ്റില്‍ അത് ശേഖരിച്ച് പുറത്തുകൊണ്ടുപോയി ഒഴിക്കുന്ന സ്റ്റാഫിന്റെ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് സംഘടനയായിട്ടും ബി.സി.സി.ഐയ്ക്ക് ഗ്രൗണ്ട് ഉണക്കാനുള്ള ഒരു യന്ത്രവുമില്ലെന്നുള്ളത് നാണക്കേടാണെന്ന് പലരും അഭിപ്രായപ്പെട്ടു. അത്യാധുനിക യന്ത്രങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്നാണ് മത്സരം രണ്ട് മണിക്കൂറിലധികം വൈകിയതും ഓവര്‍ വെട്ടിച്ചുരുക്കിയതും. അരമണിക്കൂര്‍ മാത്രമാണ് മഴ പെയ്തത്. പക്ഷേ പിച്ചിലെ ഈര്‍പ്പം കളയാന്‍ സ്റ്റാഫ് രണ്ട് മണിക്കൂറോളം നന്നായി അധ്വാനിക്കേണ്ടിവന്നു. 

പെയ്ന്റ് ബക്കറ്റും സ്‌പോഞ്ചുമെല്ലാം ഉപയോഗിച്ച് സ്റ്റാഫ് ഗ്രൗണ്ട് വൃത്തിയാക്കുന്നത് പലരും മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വിദേശ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളില്‍ പിച്ചുണക്കാന്‍ അത്യാധുനിക സൗകര്യങ്ങളുണ്ട്. ഇത്രയും സമ്പന്നമായ ക്രിക്കറ്റ് സംഘടന ഇന്ത്യയ്ക്കുണ്ടായിട്ടും എന്തുകൊണ്ടാണ് പണം വിനിയോഗിക്കാത്തത് എന്ന് പലരും ചോദിക്കുന്നു. ഇത് ഇന്ത്യയ്ക്ക് നാണക്കേടാണെന്നും പലരും അഭിപ്രായപ്പെട്ടു. മേയ് 28 ന് സ്റ്റേഡിയത്തില്‍ മഴ പെയ്തിറങ്ങിയപ്പോള്‍ പലയിടത്തും ചോര്‍ച്ചയുണ്ടായി. ആരാധകര്‍ ഇത് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.