ദോഹ: സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തില്‍ ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു. തിങ്കളാഴ്ച രാത്രി 9.30-ന് സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളി. ജയിക്കുന്ന ടീമിന് നോക്കൗട്ട് സാധ്യത വര്‍ധിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു കളിയില്‍ കാമറൂണ്‍ സെര്‍ബിയയുമായി കളിക്കും. വൈകീട്ട് 3.30-നാണ് മത്സരം.

To advertise here,

ആദ്യകളിയില്‍ പ്രതിരോധ ഫുട്ബോള്‍ കളിച്ച സെര്‍ബിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍. സ്ട്രൈക്കര്‍ റിച്ചാലിസന്‍ ഇരട്ടഗോള്‍നേടിയത് പരിശീലകന്‍ ടിറ്റെയ്ക്ക് ആത്മവിശ്വാസം പകരുന്നു. നെയ്മറിനുപകരം ആരെയാകും കളിപ്പിക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല. നെയ്മറുടെ പൊസിഷനില്‍ റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ വരാനാണ് സാധ്യത.

പരിക്കേറ്റ പ്രതിരോധനിരതാരം ഡാനിലോയ്ക്ക് പകരം ഡാനി അല്‍വ്സോ എഡര്‍ മിലിറ്റാവോയോ ഇറങ്ങും. ആദ്യകളിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനെ തോല്‍പ്പിച്ചിരുന്നു. ഗ്രാനിറ്റ് ഷാക്ക, ഷെര്‍ഡാന്‍ ഷാക്കീരി എന്നിവര്‍ കളിക്കുന്ന മധ്യനിര ശക്തമാണ്. രണ്ട് ടീമിനും ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാകും. രാത്രി 12.30-ന് ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ യുറഗ്വായെ നേരിടും. 6.30-ന് ദക്ഷിണ കൊറിയ ഘാനയുമായി ഏറ്റുമുട്ടും.