
എനിക്കന്ന് പത്തൊമ്പതു വയസ്സ്. നിറയെ ചുവന്നപൂക്കൾ നിറഞ്ഞ വയൽവരമ്പിലൂടെ, പൂപ്പാടത്തുകൂടി, ഞാൻ ഓടിവരുകയാണ്... കോലൻ നീണ്ടമുടി കാറ്റിൽ പറക്കുന്നു. പ്ലെയിൻ സിൽക്ക് സാരിയിലും ക്യാപ്‌സ്ളീവ് ബ്ലൗസിലും ഞാൻ ആകർഷിണിയാണ് (അന്ന് അങ്ങനെയാണെന്റെ വിചാരം...). ഇടയ്ക്ക് സാരിക്കുപകരം സിൽക്ക് ചുരിദാർ ഷേപ്പിൽ തയ്ച്ചതും ടൈറ്റ് ചൂടിബോട്ടവും ആവും എന്റെ വേഷം..! അത് ഒരു സ്വപ്നമോ സത്യമോ?
ചെറുപ്പകാലത്ത് ഞാനിടാത്ത പരിഷ്കൃതവേഷങ്ങളില്ല... പക്ഷേ, എന്റെ സ്വപ്നത്തിലെ വേഷം എന്നെ കൂടുതൽ സന്തോഷവതിയാക്കി. ഞാൻ പാടത്തുകൂടി ഓടിവന്നത് ഒരു ‘ഗോൾ ഡാർക്ക് ആൻഡ് ഹാൻഡ്‌സം ആംഗറിമാൻ’ന്റെ അടുത്തേക്കായിരുന്നല്ലോ.
സിനിമാലോകത്തെ ചുവന്നുതുടുത്ത സുന്ദരന്മാരുടെ ഇടയിൽ, പുരുഷസൗന്ദര്യത്തെ അട്ടിമറിക്കുന്ന ശരീരഘടനയും ശബ്ദവൈചിത്രവും കോലൻമുടിയും അല്പം ചെരിഞ്ഞുള്ള കണ്ണുകളും കൂർത്ത നോട്ടവും ഒക്കെയായി ഒരാൾ എന്നെ ആകർഷിച്ചുനിന്നു, അമിതാഭ് ബച്ചൻ.
തിരുവനന്തപുരത്ത് ജീവിക്കുന്ന കൗമാരക്കാരിയുടെ മനസ്സിലേക്ക് ആ നായകൻ അനുവാദമില്ലാതെത്തന്നെ എത്തി. ഞാൻ അയാളെ അബി എന്നു വിളിച്ചു. രാജേഷ് ഖന്നയെയും അയാളുടെ ഗുരു ഷർട്ടിനെയും അയാളുടെ തലചരിച്ച് സംസാരിക്കുന്ന രീതിയെയും ഇഷ്ടമായിരുന്ന എനിക്ക് ആദ്യമായി ആനന്ദ് എന്ന സിനിമ കണ്ടപ്പോൾ രാജേഷ് ഖന്നയെക്കാൾ കൂടുതൽ അമിതാഭ് ബച്ചനെയാണ് ഇഷ്ടമായത്. ഒരുതരം വീരാരാധന തന്നെ.
കൂടുതൽ ഇഷ്ടമായത് ഒരുപക്ഷേ, ആ മാസ്മരികശബ്ദത്തെയായിരിക്കാം.
എന്തിനോടുമുള്ള, ആരിനോടുമുള്ള ആരാധനയെല്ലാം കാലം കടന്നുപോകവേ അവസാനിച്ചെങ്കിലും അമിതാഭ് ബച്ചനെക്കുറിച്ച്, അദ്ദേഹത്തിന്റെ കലാ പ്രവർത്തനത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും എല്ലാകാലത്തും ഒരു അന്വേഷണം ഉണ്ടായിരുന്നു.
ബച്ചനെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് രേഖയുടെ കാമുകനായിട്ടാണ്. സാധാരണ ഹിന്ദി സിനിമാനടികളിൽനിന്ന് വ്യത്യസ്തമായി ഇരുണ്ട, അല്പം ഉരുണ്ട രേഖ എന്ന തീക്ഷ്ണതാരം. സ്ത്രീകളിൽ രേഖ സ്വയം നവീകരിക്കുന്നതുപോലെ പുരുഷന്മാരിൽ അമിതാഭ് ബച്ചനും കാലാകാലങ്ങളിൽ സ്വയം നവീകരിച്ചുകൊണ്ടിരുന്നു. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളിലായാലും തങ്ങളുടെ വേഷവിധാനത്തിലായാലും പൊതുസദസ്സിൽ പ്രത്യക്ഷപ്പെടുമ്പോഴായാലും അവർ ഒരിക്കലും മടുപ്പിച്ചില്ല. ഒരു നടി എന്ന നിലയിൽ ജയ ബാദുരിയെ അങ്ങേയറ്റം ഇഷ്ടപ്പെട്ടപ്പോഴും അമിതാബിന്റെ ഭാര്യയാകാൻ യോഗ്യത രേഖയ്ക്കായിരുന്നു എന്നു ഞാൻ ഉറച്ചുവിശ്വസിച്ചു.
സഞ്ജീർ, അഭിമാൻ, നമക്ഹറാം, കാലിയ, ഷാൻ, ദീവാർ, കഭീ കഭീ, അമർ അക്ബർ ആന്റണി, ഷോലെ, കൂലി, തേരെ മേരെ സപ്‌നെ ഇങ്ങനെ ബമ്പർ ബോക്സ് ഹിറ്റ് ചിത്രങ്ങൾ തകർത്തോടിയപ്പോഴും എനിക്കിഷ്ടം സിൽസിലതന്നെ ആയിരുന്നു. ബച്ചനും രേഖയും കമിതാക്കളായി അഭിനയിച്ച, സ്വന്തംജീവിതത്തിന്റെ ഏട് എന്നനിലയിൽ സമൂഹത്തിൽ അവതരിപ്പിക്കപ്പെട്ട ആ സിനിമപോലെ മറ്റൊരു ബച്ചൻസിനിമ എനിക്കില്ല.
ആ സിനിമകണ്ട പത്തൊമ്പതുകാരിയാണ് പൂപ്പാടത്തുകൂടി ഓടിനടന്നത്.
Content Highlights: amitabh bachchan at 80, amitabh bachchan's birthday, tanooja bhattathiri writing
Published: 11 Oct 2022, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented