
ഒരുനാൾ ഈ മുഖങ്ങൾ മാറും, ലോകം മാറുമോ ഇല്ലയോ... എന്നാൽ, ഒരു പ്രവൃത്തിയും ചെറുതോ വലുതോ അല്ല. നമ്മുടെ ഹൃദയം വലുതായിരിക്കണം. പറയുന്നത് മറ്റാരുമല്ല ബിഗ് ബിയാണ്. ഒരു കാലിഡോസ്‌കോപ്പിലൂടെ നോക്കുമ്പോൾ മാറിമറിയുന്ന ദൃശ്യങ്ങൾപോലെ കാലത്തിനുമുന്നിൽ തുറന്നുവെച്ച കണ്ണാടിയായ ഒട്ടേറെ വേഷപ്പകർച്ചകൾ കണ്ണിൽ, മനസ്സിലും.
അമിതാഭിൽ എന്നെ ഏറെയാകർഷിച്ചത് അഹങ്കാരമില്ലാത്ത ആ പ്രകൃതമാണ്. ഒരു പച്ചമനുഷ്യൻ. എവിടെയാണ് താൻ നിൽക്കുന്നതെന്ന് കൃത്യമായറിയാം. കരിയറിന്റെ തകർച്ചയിലും ജീവിതത്തിൽ പാപ്പരത്വം നേരിട്ടപ്പോഴും യാഷ്‌ചോപ്രയെ വിളിച്ച് അവസരം ചോദിക്കുന്നു. യാഷ് മൊഹബത്തേനിൽ നായകനാക്കുന്നു. വേറെന്തു വേണം നടനെന്നതിലുപരി ദുരഭിമാനമില്ലാത്ത ഒരു മനുഷ്യനെ അടയാളപ്പെടുത്താൻ.
അമിതാഭിന്റെ സത്യസന്ധതയ്ക്ക് തനതായ ഒരു മാനമുണ്ടായിരുന്നു. ഒരു അഭിമുഖത്തിൽ എന്നോടുപറഞ്ഞിട്ടുണ്ട്. ബോഡിങ് സ്കൂളിലും ഡൽഹി സർവകലാശാലയിലെ പഠനകാലത്തും ജാതിവ്യവസ്ഥകളെക്കുറിച്ച് താൻ ബോധവാനായിരുന്നില്ല. പിന്നീട് 1994-ൽ കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനൊരുങ്ങിയപ്പോഴാണ് ഇന്ത്യൻരാഷ്ട്രീയം ജാതിക്കതീതമല്ലെന്ന് തിരിച്ചറിഞ്ഞത്. അത് തന്റെ മേഖലയല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു.
തന്റെ തലമുറയെക്കാൾ ക്യാമറയെ അനായാസം നേരിടുന്ന പുതുതലമുറ അഭിനേതാക്കളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മാറ്റങ്ങളെ അംഗീകരിക്കുകയെന്നത് പുരോഗതിയുടെ അനിവാര്യതയാണ്. പക്ഷേ, നിലനിൽപ്പിനുവേണ്ടിയും മറ്റും സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങൾ പോലെയുള്ളവയുടെ അതിപ്രസരം സമൂഹം എത്രമാറിയെന്നുപറഞ്ഞാലും അംഗീകരിക്കാനാകില്ല, മൂല്യച്യുതിയായേ കണക്കാക്കാനാകൂ. അതിനൊരപവാദമായി സഞ്ജയ് ലീലാ ബൻസാലിയുടെ ബ്ലാക്ക് സിനിമ ചെയ്തെങ്കിലും നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ദൃഢമായ ഓർമശക്തിയും പെട്ടെന്നുമാപ്പുനൽകാത്ത പ്രകൃതവും. പ്രകാശ് മെഹ്‌റയുടെ ലവാരിസ് എന്ന ചിത്രത്തിലെ മേരേ ആംഗനെ മേം എന്ന ഗാനരംഗത്തിൽ അദ്ദേഹത്തിന്റെ നൃത്തത്തെ വിമർശിച്ച മുതിർന്ന ചലച്ചിത്ര നിർമാതാവ് വി. ശാന്താറാമുമായി ഞാൻ നടത്തിയ അഭിമുഖത്തെത്തുടർന്ന് ഞങ്ങൾ തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. എങ്കിലും രാജീവ്ഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിച്ഛേദിക്കുന്ന കാര്യത്തിൽ വ്യക്തതവരുത്താൻ മറ്റു മാധ്യമങ്ങളെ വിലക്കിയിരുന്ന കാലത്ത് എന്നെ വിളിക്കാൻ അദ്ദേഹം വിമുഖത കാണിച്ചിട്ടില്ല. ഞങ്ങളുടെ സംഭാഷണം റെക്കോഡ് ചെയ്യാൻ ആദ്യം വിസമ്മതിച്ചെങ്കിലും കോളനിയിലെ കുട്ടികളെ അദ്ദേഹത്തിന്റെ ശബ്ദം കേൾപ്പിക്കാനാണെന്ന എന്റെ നുണയിൽ സമ്മതംമൂളി.
തുടക്കകാലത്ത് അമിത് എന്നാണ് ഞാൻ വിളിച്ചിരുന്നത്. പിന്നെ അദ്ദേഹം അഭിനയത്തിന്റെ കൊടുമുടിതാണ്ടിയപ്പോൾ വിളി പതിയെ അമിത്ജീ എന്നായി. അമിതാഭ് ശ്രീവാസ്തവ ഇൻക്വിലാബ് എന്ന അമിതാഭ് ബച്ചന് 80 പിറന്നാളാശംസകൾ.
Content Highlights: amitabh bachchan at 80, amitabh bachchan birthday, amitabh bachchan life story
Published: 11 Oct 2022, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented