റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും എണ്ണസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇറാഖിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

To advertise here,

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ നടന്ന ആക്രമണശ്രമങ്ങൾ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.
ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള മിലീഷ്യകളാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും ഇവ ഭീകരാക്രമണ ശ്രമങ്ങളാണെന്നും തുർക്കി അൽ-മാലികി പറഞ്ഞു.

രാജ്യസുരക്ഷയും ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സൗദി അറേബ്യയ്ക്ക് നിയമപരമായ അവകാശമുണ്ടെന്നും ഉചിതമായ സമയത്ത് ഇതിന് മറുപടി നൽകുമെന്നും അൽ-മാലികി വ്യക്തമാക്കി.

സൗദി വിദേശകാര്യ മന്ത്രാലയവും ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ആക്രമണങ്ങളെ ചെറുക്കാനും അതിന്റെ ഉറവിടങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൗദിക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ ഭൂപ്രദേശം ഉപയോഗിക്കപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സൗദി സർക്കാർ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെട്ടു.