ദുബായ്: മുസ്ലിം ലീഗ് - സമസ്ത ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും. സോഷ്യല്‍ മീഡിയയിലൂടെ ആരും ആരെയും താഴ്ത്തിക്കെട്ടി സംസാരിക്കരുതെന്ന് ഇരു നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കി. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും വേദി പങ്കുവെച്ചത്.

To advertise here,

ആദ്യം സംസാരിച്ച സാദിഖലി തങ്ങള്‍, ഐക്യത്തെ കുറിച്ച് മാത്രമല്ല, സമസ്തയെ മുന്നോട്ടുനയിക്കുന്നത് ശ്രേഷ്ഠ പണ്ഡിതന്‍മാരാണെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരസ്പരമുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഭിന്നതയുടെ ഏതെങ്കിലും രൂപത്തിലുള്ള വാക്ക് നമ്മളില്‍ നിന്നും ഉണ്ടാകരുതെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. സമ്മേളന ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാദിഖലി തങ്ങള്‍ സമസ്തയും ലീഗും എന്നും ഒറ്റക്കെട്ടാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

ലീഗിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വെള്ളാപ്പള്ളിക്ക് മറുപടിയില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി പങ്കിടുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, സമസ്ത നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.