ഷാര്‍ജ: ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുതെന്ന് കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. അതുകൊണ്ടാണ് പിഎംശ്രീ പദ്ധതിയെ എതിര്‍ത്തത്. മരണം വരെ താന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരായിരിക്കുമെന്നും അദ്ദേഹം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പറഞ്ഞു.

To advertise here,

സര്‍ക്കാരില്‍ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് ഇനിയും പറയും. ഭരണത്തില്‍ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് പറയുകതന്നെ ചെയ്യും. ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യ അക്കാദമി പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഇതുപോലെ ഭ്രാന്തനായ ഒരാളെ പ്രസിഡന്റാക്കരുതായിരുന്നു. താന്‍ പറയുന്നത് പലതും പാര്‍ട്ടിക്ക് വിരുദ്ധമാകാം. അടിസ്ഥാനപരമായി താന്‍ വലതുപക്ഷ ആശയങ്ങള്‍ക്കും ഹിന്ദുത്വ ഇന്ത്യ എന്ന സങ്കല്‍പ്പത്തിനും എതിരാണ്. മരിക്കുന്നതുവരെ എതിരായിരിക്കും, സച്ചിദാനന്ദന്‍ പറഞ്ഞു.

ഇടതുപക്ഷം കൂടി ആ നിലപാടിലേക്ക് നീങ്ങിയാല്‍ നമ്മുടെ പ്രതീക്ഷകള്‍ മങ്ങും. അതുകൊണ്ടാണ് സര്‍ക്കാരിനെ പലപ്പോഴും ചോദ്യം ചെയ്യേണ്ടി വരുന്നത്. എന്തിനാണ് ഇത്തരത്തില്‍ സന്ധി ചേരുന്നത്? പണത്തിന് വേണ്ടി എന്തും ചെയ്യാമോ തുടങ്ങി രാഷ്ട്രീയത്തിനുമപ്പുറം ചോദ്യങ്ങള്‍ സമൂഹത്തില്‍നിന്നും ഉയരേണ്ടതുണ്ട്. ഭരണപക്ഷം പ്രതീക്ഷിക്കുന്ന പോലെ പെരുമാറാന്‍ പറ്റിയെന്ന് വരില്ല. സാഹിത്യഅക്കാദമി പ്രസിഡന്റായിരിക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്നും കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി. എഴുത്തുകാര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന വിവാദങ്ങള്‍ക്ക് പിറകില്‍ മറ്റൊരു ശക്തിയുണ്ടെന്ന വിധത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കവി സൂചിപ്പിച്ചു.