ഷാര്‍ജ: ഷാര്‍ജ റോളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് സതീഷ് ശങ്കര്‍. ഞായറാഴ്ചയാണ് സതീഷ് മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചത്. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഒന്നുകില്‍ കൊലപാതകമായിരിക്കാം, അല്ലെങ്കില്‍ തന്നെ പേടിപ്പിക്കാനുള്ള ശ്രമത്തില്‍ കൈയ്യബദ്ധം പറ്റിയതായാകാമെന്ന് സതീഷ് പറഞ്ഞു. 

To advertise here,

'സംഭവദിവസം രാത്രി താന്‍ അജ്മാനിലെ സുഹൃത്തുക്കള്‍ പാര്‍ട്ടിക്ക് വിളിച്ചപ്പോള്‍ പോയതാണ്. പിന്നീട് ഒട്ടേറെതവണ അവളെന്നെ വിളിച്ചിരുന്നു. പുറത്ത് പോകുമ്പോള്‍ അത് പതിവുള്ളതുകൊണ്ട് ഫോണെടുത്തില്ല. എന്നാല്‍, ബോട്ടിമില്‍ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ പോവുന്നെന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിക്കുന്നതുപോലെ കാണിച്ചു. അത് കണ്ടതോടെ താന്‍ പെട്ടെന്ന് വീട്ടിലെത്തി. വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അതുല്യ തന്റെ കൈലിമുണ്ടില്‍ ഫാനില്‍ കുരുക്കിട്ട് തൂങ്ങിയനിലയിലായിരുന്നു. കാലുകള്‍ രണ്ടും തറയില്‍തട്ടിയിരുന്നു. ഉടന്‍ താഴെയിറക്കി. ശരീരം തണുത്തിരുന്നു. വേഗം പോലീസിനെ അറിയിച്ചു. 

പോലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. മുറിയില്‍ കറുത്ത മാസ്‌കും കത്തിയും ഉപേക്ഷിച്ച നിലയില്‍ കണ്ടിരുന്നു. ഒരു ബട്ടണ്‍സും കണ്ടെത്തിയിരുന്നു. അതാരുടേതെന്ന് അറിയില്ല. ഭാരം കൂടിയ കട്ടില്‍ മാറ്റിയിട്ട നിലയിലായിരുന്നു. സിസിടിവികളെല്ലാം പരിശോധിക്കണം. ആ രാത്രി തൊട്ടടുത്ത് താമസിക്കുന്ന അവളുടെ സഹോദരി ഭര്‍ത്താവ് ഗോകുലിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അതേ ഫാനില്‍ തന്നെ താനും തൂങ്ങാന്‍ ശ്രമിച്ചതാണ്. മരണകാരണം വ്യക്തമാകുന്നതുവരെ ജീവന്‍ കളയില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച അതുല്യ പുതിയൊരു കമ്പനിയില്‍ ജോലിയില്‍ കയറേണ്ടതായിരുന്നു. അവളുടെ ജന്മദിനം കൂടിയായിരുന്നു അന്ന്. നമുക്ക് ആഘോഷിക്കേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു. 

അതുല്യ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. എന്നാല്‍, നാട്ടില്‍പോയി എന്റെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തി. നിങ്ങള്‍ക്ക് 40 വയസ്സായി, നിങ്ങള്‍ ഷുഗര്‍ പേഷ്യന്റാണ്, നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാല്‍ രണ്ടാമത്തെ കുട്ടിയെ ഞാന്‍ എങ്ങനെ നോക്കും എന്നായിരുന്നു ഗര്‍ഭഛിദ്രത്തെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറഞ്ഞിരുന്നത്. ഗര്‍ഭഛിദ്രത്തിന്ശേഷം അവള്‍ നിലത്തും ഞാന്‍ കട്ടിലിലും ആണ് കിടന്നിരുന്നത്. അതുല്യയ്ക്ക് വലിയ സംശയമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ അമ്മയെയോ സുഹൃത്തുക്കളെയോ വിളിക്കാനോ കാണാനോ അനുവദിച്ചിരുന്നില്ല. ഭാര്യ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സതീഷ് ആരോപിച്ചു. നാട്ടില്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും സതീഷ് പറഞ്ഞു. 

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനു സമീപത്തെ ഫ്ലാറ്റില്‍ അതുല്യ (30)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതുല്യയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തുവന്നിരുന്നു. അതേസമയം ഇപ്പോള്‍ ഷാര്‍ജ ആശുപത്രിയിലുള്ള മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.