ചെന്നൈ : പ്രശസ്ത സംഗീതസംവിധായകൻ ആർ.കെ. ശേഖറിന്റെ 50-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ മകനും വിഖ്യാത സംഗീതജ്ഞനുമായ എ.ആർ. റഹ്‌മാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനാഞ്ജലി തലമുറകളുടെ സംഗമമായി മാറി.

To advertise here,

ആർ.കെ. ശേഖറിന്റെ 54 ഗാനങ്ങൾക്ക്‌ രചന നിർവഹിച്ച കവി ശ്രീകുമാരൻ തമ്പിയെ എ.ആർ. റഹ്‌മാനും കുടുംബാംഗങ്ങളും ചേർന്ന് കാവ്യശ്രീ പുരസ്കാരം നൽകി ആദരിച്ചു.

മലയാളത്തിലെയും തമിഴിലെയും ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ കേരള സാംസ്കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഭദ്രദീപം കൊളുത്തി. ആർ.കെ. ശേഖറിന്റെ അവസാനസിനിമയിലെ ‘മനസ്സുമനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി...’ എന്ന പാട്ടിന്റെ രണ്ടുവരി മന്ത്രി ആലപിച്ചു. ശേഖർ ആദ്യമായി സംഗീതംനൽകിയ പഴശ്ശിരാജയിലെ പാട്ടുകളെഴുതിയ വയലാർ രാമവർമയുടെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ അതിഥിയായെത്തി. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് വീഡിയോ സന്ദേശത്തിലൂടെ പങ്കുചേർന്നു.

കമൽഹാസൻ, സുഹാസിനി മണിരത്നം, ചിത്ര, സുജാത, പ്രിയദർശൻ, രാജീവ് മേനോൻ, ശിവമണി, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, ഉണ്ണിമേനാൻ, പി. ഉണ്ണികൃഷ്ണൻ, ഗോകുലം ഗോപാലൻ, ലിബർട്ടി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

ആർ.കെ. ശേഖറിന്റെ പ്രശസ്തഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനാഞ്ജലിയിൽ വിജയ് യേശുദാസ്, ശ്രീനിവാസ്, ചിന്മയി, ശ്വേതാമോഹൻ, ശക്തിശ്രീ ഗോപാൽ, ആര്യ ദയാൽ, ജിതിൻ, അഭിരാമി, അമൃത സുരേഷ്, അമൃത രാജൻ തുടങ്ങിയ ഗായകർ പങ്കെടുത്തു. സംവിധായകൻ ബ്ലെസ്സിയാണ് പരിപാടി സാക്ഷാത്കരിച്ചത്.