മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ (JEE) പ്രവേശന പരീക്ഷ എഴുതുന്നതിനായി പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന  ആവശ്യവുമായി മലയാളി കൂട്ടായ്മയായ ബഹ്‌റൈൻ പ്രതിഭ.

To advertise here,

ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും യാത്രാ ക്ലേശങ്ങളും കാരണം ബഹ്‌റൈനിൽ പരീക്ഷാ കേന്ദ്രമില്ലാത്തത് നൂറുകണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഉന്നത പഠനത്തിനായി ജെ.ഇ.ഇ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന നൂറുകണക്കിന് കുട്ടികളുടെ ഭാവിയാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനായി നിലവിൽ വിമാന സർവീസുകൾ പരിമിതമാണെന്നും ലഭ്യമായ വിമാനങ്ങളിൽ ഉയർന്ന യാത്രാക്കൂലി ഈടാക്കുന്നത് പ്രവാസി കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഈ പ്രത്യേക സാഹചര്യത്തിൽ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ വിദ്യാർത്ഥികൾക്ക് ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടാനും അവരുടെ കഠിനമായ തയ്യാറെടുപ്പുകൾ പാഴായിപ്പോകാനും സാധ്യതയുണ്ട്.

ഇത് ഒഴിവാക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിക്ക് ഇ-മെയിൽ വഴി നിവേദനം നൽകി. ഈ വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.