മനാമ : രണ്ട് വർഷത്തോളം നീണ്ടുനിന്ന ജനന സർട്ടിഫിക്കറ്റ് സംബന്ധമായ നിയമ-രേഖാ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തി, ഒരു അമ്മയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ.

To advertise here,

അരുണിമ ബേബി കരിമ്പാടം കുനിയിൽ, രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളായ ഗ്രീവ മറിയം, സയാൻ മുഹമ്മദ് എന്നിവരോടൊപ്പം ബഹ്റൈനിൽ കഴിയുകയായിരുന്നു. കുട്ടികളുടെ ആവശ്യമായ ജനന രേഖകളും മറ്റ് നിയമപരമായ രേഖകളും സമയബന്ധിതമായി ലഭിക്കാതിരുന്നതിനെ തുടർന്ന് അമ്മയ്ക്കും കുട്ടികൾക്കും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ പോലും ഏറെ സങ്കീർണ്ണമായി മാറുകയായിരുന്നു. 2026 മാർച്ചിലാണ് അരുണിമ സഹായത്തിനായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിനെയും ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജിനെയും സമീപിച്ചത്. അന്ന് കുടുംബം അതീവ ദയനീയമായ സാഹചര്യത്തിലായിരുന്നു. സ്ഥിരമായ തൊഴിൽ ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ ഭക്ഷണത്തിനും താമസത്തിനുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

കുട്ടികളുടെ ജനന രേഖകൾ, പാസ്പോർട്ട്, റെസിഡൻസി, ഇന്ത്യയിൽ നിന്നുള്ള വിവിധ രേഖകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ ഒരേസമയം പൂർത്തിയാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. കുടുംബത്തിന്റെ ഗുരുതരമായ അവസ്ഥ മനസ്സിലാക്കിയ ഉടൻ തന്നെ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രി അധികൃതർ, നിയമ വിദഗ്ധർ, മറ്റ് സന്നദ്ധ വ്യക്തികൾ എന്നിവരുമായി ഏകോപനം ആരംഭിച്ചു.

കോടതിയിൽ നിയമപോരാട്ടം അനുകൂല വിധി കേസിലെ പ്രധാന വെല്ലുവിളികളിലൊന്ന് കുട്ടികളുടെ ആവശ്യമായ ജനന രേഖകൾ ലഭ്യമാക്കുക എന്നതായിരുന്നു. പാനൽ അഭിഭാഷകനായ അഡ്വ. താരിഖ് അലോൺ മാസങ്ങളോളം കേസ് നിയമപരമായി മുന്നോട്ടുകൊണ്ടുപോയി.

കോടതിയുടെ കരുണാപൂർവമായ പരിഗണനയും, അഡ്വ. താരിഖ് അലോണിന്റെ നിരന്തരമായ നിയമ പോരാട്ടവും ഫലമായി കുടുംബത്തിന് അനുകൂലമായ വിധി ലഭിച്ചു.

ഈ അനുകൂല വിധിയിലൂടെ തുടർ രേഖകൾ പൂർത്തിയാക്കുന്നതിനും കുടുംബത്തിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാക്കുന്നതിനും വഴിയൊരുങ്ങി.

മാനുഷികമായ പരിഗണന നൽകിയ കോടതിയോടുള്ള പ്രവാസി ലീഗൽ സെല്ലിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ആശുപത്രി അധികൃതരുടെ മാനുഷിക ഇടപെടൽ ഇളയ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട രേഖ ലഭിക്കുന്നതിൽ കുടിശ്ശികയും ഒരു പ്രധാന തടസ്സമായിരുന്നു. കുടുംബത്തിന്റെ ഗുരുതരമായ സാമ്പത്തികവും മാനുഷികവുമായ സാഹചര്യം ആശുപത്രി മാനേജ്മെന്റിനെ അറിയിച്ചു. തുടർന്ന് വൈസ് ചെയർമാൻ സിയാദ് ഉമ്മർ, മാർക്കറ്റിംഗ് മാനേജർ മൂസ എന്നിവരുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.

കുടിശ്ശികയിൽ ആശുപത്രി മാനേജ്മെന്റ് 70 ശതമാനം ഇളവ് അനുവദിച്ചു. ഇതോടെ ഏകദേശം 180 മാത്രമായി അടയ്ക്കേണ്ട തുക കുറഞ്ഞു. തുടർന്ന് ആശുപത്രിയിൽ നിന്നും ആവശ്യമായ രേഖകളും മറ്റൊരു കുട്ടിയുടെ ജനന രേഖകളും ലഭ്യമാക്കി. പ്രതിസന്ധി കാലത്ത് കൈത്താങ്ങായവർ

നിയമനടപടികൾ മാസങ്ങളോളം നീണ്ടുനിന്നപ്പോഴും അമ്മയും കുട്ടികളും അടിസ്ഥാന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നിരവധി സുമനസ്സുകളും ചേർന്ന് ഭക്ഷണവും മറ്റ് ആവശ്യമായ സഹായങ്ങളും നൽകി. വാടക നൽകാനാകാതിരുന്നിട്ടും കുടുംബത്തെ കൈവിടാത്ത വീട്ടുടമ ഇൗ സംഭവത്തിലെ ഏറ്റവും ഹൃദയസ്പർശിയായ മറ്റൊരു ഭാഗം കുടുംബം താമസിച്ചിരുന്ന വീട്ടുടമയുടെ മാനുഷിക സമീപനമാണ്. പത്ത് മാസത്തിലേറെ കാലം വാടക കുടിശ്ശികയായിരുന്നിട്ടും, കുടുംബത്തിന്റെ ദയനീയ സാഹചര്യം മനസ്സിലാക്കി അവർ നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസിക്കാൻ അനുവദിച്ചു. 2026 സെപ്റ്റംബർ 17-ന് രാവിലെ 10.30-ന് അരുണിമയും രണ്ട് കുട്ടികളും കൊച്ചിയിലേക്ക് യാത്ര തിരിച്ചു. അങ്ങനെ ഏകദേശം രണ്ട് വർഷത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ഇന്ന് അവസാനമായി.