കോഴഞ്ചേരി : പ്രധാന റോഡുകളിൽ യാത്രചെയ്യുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനുംവേണ്ടി വിഭാവനംചെയ്ത ടേക്ക് എ ബ്രേക്ക് അയിരൂരിൽ ആർക്കും ഉപകാരമില്ലാത്ത പദ്ധതിയായി. ഇതിന്റെ പരിസരം കാടുകയറി.

To advertise here,

അയിരൂർ പഞ്ചായത്തിന്റെ 2021-2022 പദ്ധതിയിലാണ് പത്തുലക്ഷം രൂപ ചെലവഴിച്ച് ചെറുകോൽപ്പുഴയിൽ ടേക്ക് എ ബ്രേക്ക് പണിതത്. യാത്രക്കാർക്ക് പ്രയോജനം കിട്ടാത്തവിധമായിരുന്നു നിർമാണം. പ്രധാന പാതയിൽക്കൂടി യാത്രചെയ്യുന്നവരുടെ ശ്രദ്ധയിൽപെടാത്തവിധം ചെറുകോൽപ്പുഴ ജങ്ഷനിൽ നിന്ന് 150 മീറ്ററോളം മാറി നദീതീരത്താണ് നിർമിച്ചിരിക്കുന്നത്. വാട്ടർടാങ്കും വൈദ്യുതീകരണവും ഏർപ്പെടുത്തിയ ഇവിടേക്ക് കാടുമൂടി കിടക്കുന്നതിനാൽ ആളുകൾക്ക് എത്താൻ ബുദ്ധിമുട്ടാണ്.

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് കാലത്തു മാത്രമാണ് നാലുവർഷമായി ഈ കേന്ദ്രം പ്രവർത്തിച്ചിട്ടുള്ളത്. ഇതിന്റെ സംരക്ഷണം ഏറ്റെടുത്ത് പ്രവർത്തനം ഉറപ്പുവരുത്താൻ കരാറെടുത്ത് സ്ഥിരമായി ആരും വരാത്തതാണ് അടഞ്ഞുകിടക്കാൻ കാരണം. ചെറിയ പ്രളയത്തിൽപോലും വെള്ളം കയറുന്ന സ്ഥലത്ത് നിർമിച്ചതിനാലാണ് ആരും കരാർ ഏറ്റെടുക്കാൻ തയ്യാറാവാത്തതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ചെറുകോൽപ്പുഴ ജങ്ഷൻ മുതൽ വള്ളപ്പുരക്കടവ് വരെയും വിദ്യാധിരാജനഗർ വരെയും റോഡിന്റെ ഇരുവശത്തും നദീതീരത്തും ആളുകൾ മൂത്രവിസർജനം ചെയ്യുന്നത് പതിവാണ്. ഇത്തരം നടപടി ഇല്ലാതാക്കാൻ വഴിയോര വിശ്രമകേന്ദ്രം പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.