അടൂർ : കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ യാർഡ് നിർമാണം പൂർത്തിയായില്ല. നിർമാണത്തിന്റെ ഭാഗമായി
സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ ഇറങ്ങുന്ന ഭാഗം കോൺക്രീറ്റ് ചെയ്യാനായി അടച്ചത് ഇതുവരെ തുറന്നുനൽകിയില്ല. 25 ദിവസം മുൻപാണ് ബസ് ഇറങ്ങി പോകുന്ന ഭാഗം അടച്ചത്. ഇതുകാരണം ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും ഇപ്പോൾ ഒരു വഴിമാത്രമായി.
കയറാനും ഇറങ്ങാനും ഒരേസമയം ബസുകൾ വന്നാൽ പ്രധാനറോഡ് കുരുക്കിലാകുന്ന സാഹചര്യമാണുള്ളത്.
നഗരം ഓണത്തിരക്കിലമർന്നപ്പോൾ കെ.എസ്.ആർ.ടി.സി. യാർഡിന്റെ പണി വീണ്ടും തുടങ്ങിയത് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. കോൺക്രീറ്റുചെയ്തത് നിലവിൽ ഉറച്ചിട്ടുണ്ട്. ആദ്യഘട്ടം പണിനടത്തിയപ്പോൾ ബസുകൾ സ്റ്റാൻഡിനുമുന്നിൽ കെ.പി. റോഡിന്റെ ഇരുവശവും നിർത്തിയാണ് ആളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. എന്നാൽ അത്തരത്തിലുള്ള ക്രമീകരണമൊന്നും ഇക്കുറി ഏർപ്പെടുത്തിയിട്ടില്ല.
2025 നവംബറിലാണ് യാർഡിന്റെ നിർമാണം തുടങ്ങിയത്. ആദ്യം മുതൽ നിർമാണം ഇഴയുന്നതായി പരാതി ഉയർന്നിരുന്നു.
പലതവണ പൊതുമരാമത്ത് വകുപ്പ് പണികൾ വേഗം തീർക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഒരു ഫലവും ഉണ്ടായില്ല. തുടർന്ന് സി.വി. ശാന്തകുമാർ എം.എൽ.എ. ഡിപ്പോ സന്ദർശിച്ചു. തുടർന്ന് ഗതാഗതവകുപ്പ് മന്ത്രിയെയും പൊതുമരാമത്തുവകുപ്പ് മന്ത്രിയെയും പ്രശ്നം ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യാർഡ് നിർമാണം വീണ്ടും തുടങ്ങിയത്.
Published: 13 Sept 2026, 01:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented