
സൈനികർ നേരിട്ട് ഏറ്റുമുട്ടുന്ന യുദ്ധഭൂമിയിൽ അന്ന് ക്രിസ്മസ് രാവായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലം. 1914 ഡിസംബർ 24. നൂറ്റിപ്പതിനൊന്ന് വർഷങ്ങൾക്കുമുമ്പ് ആ ദിവസം പരസ്പരം പോരാടിയിരുന്ന ബ്രിട്ടീഷ്, ജർമ്മൻ സൈനികർ ഒരു തീരുമാനം എടുത്തു. നാളെ ക്രിസ്മസാണ്. യുദ്ധത്തിന് അവധി പ്രഖ്യാപിക്കാം.
ഒരു പട്ടാള പുസ്തകത്തിലും പറയാത്ത ഒരു കാര്യം അന്നവർ ചെയ്തു. വടക്കൻ ഫ്രാൻസിലെയും ബെൽജിയത്തിലെയും തണുത്തുറഞ്ഞ കിടങ്ങുകളിൽ നിന്നുകൊണ്ട് അവർ പോരാട്ടം നിർത്തി. ആരുടേയും ഉത്തരവ് കൊണ്ടല്ല, യുദ്ധം അവസാനിച്ചതുകൊണ്ടുമല്ല.
1914 ഡിസംബർ ആയപ്പോഴേക്കും ലോകമഹായുദ്ധം തുടങ്ങിയിട്ട് അഞ്ച് മാസം പിന്നിട്ടിരുന്നു. എന്നാൽ, അപ്പോഴേക്കും അത് പരിഹരിക്കാനാവാത്തവിധം ക്രൂരമായി മാറിയിരുന്നു. പെട്ടെന്നുതന്നെ അവസാനിപ്പിക്കാമെന്നു കരുതിയിരുന്ന യുദ്ധം അപ്പോഴേക്കും മഴയിലും തണുപ്പിലും കുതിർന്നു കഴിഞ്ഞിരുന്നു. മൈലുകളോളം നീണ്ട ചെളിയുള്ള കിടങ്ങുകൾ, മുള്ളുകമ്പികൾ, എലികൾ, പേനുകൾ, നിരന്തരമായ പീരങ്കി ആക്രമണങ്ങൾ.
സൈനികർ മരണത്തിന് വളരെ അടുത്ത് ജീവിച്ചു. പലരും ആഴ്ചകളായി ശരിയായി ഉറങ്ങിയിരുന്നില്ല. തണുപ്പ് കഠിനമായിരുന്നു, എല്ലാ ഭാഗത്തും സൈനികരുടെ മനോവീര്യം കുറവായിരുന്നു. എന്നാൽ, ഔദ്യോഗികമായ വെടിനിർത്തൽ ആസൂത്രണം ചെയ്തിരുന്നില്ല. ഇരുവശത്തും ഉള്ള ഉന്നത കമാൻഡർമാർ വികാരപരമായ സമീപനം അച്ചടക്കം ദുർബലപ്പെടുത്തിയേക്കാമെന്ന് ഭയന്നു.
എങ്കിലും, ഡിസംബർ 24-ന് രാത്രി, ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യം 'നോ മാൻസ് ലാൻഡിലൂടെ' ഒഴുകിയെത്തി. ബ്രിട്ടീഷ് സൈനികരാണ് ആദ്യം ജർമ്മൻ കിടങ്ങുകളിൽനിന്ന് പാട്ട് കേട്ടതായി റിപ്പോർട്ട് ചെയ്തത്. ഇരുട്ടിലൂടെ പരിചിതമായ ഈണങ്ങൾ ഒഴുകിയെത്തി, അതിൽ 'സ്റ്റില്ലെ നാച്ച്ട്' ഉൾപ്പെടുന്നു, ബ്രിട്ടീഷുകാർക്ക് അത് 'സൈലന്റ് നൈറ്റ്' ആയിരുന്നു.
ജാഗ്രതയോടെ ബ്രിട്ടീഷ് സൈനികർ അവരുടെ സ്വന്തം ക്രിസ്മസ് ഗാനങ്ങൾ കൊണ്ട് പ്രതികരിച്ചു. പിന്നീട് തീർത്തും അവിശ്വസനീയമായ ആ നിമിഷം പിറന്നു.ജർമ്മൻ സൈനികർ വിളക്കുകളുമായി കിടങ്ങുകളിൽനിന്ന് പുറത്തിറങ്ങി, ആശംസകൾ നേർന്നു. അവരുടെ ശത്രുക്കൾക്ക് 'മെറി ക്രിസ്മസ്' എന്ന് വ്യക്തമല്ലാത്ത ഇംഗ്ലീഷിൽആശംസിച്ചു.
ക്രിസ്മസ് പ്രഭാതത്തോടെ, മുന്നണിയുടെ പല ഭാഗങ്ങളിലും ഇരുവശത്തുമുള്ള സൈനികർ ജാഗ്രതയോടെ 'നോ മാൻസ് ലാൻഡിലേക്ക്' ഇറങ്ങി വന്നു. അവർ സിഗരറ്റുകൾ, ഭക്ഷണം, ബട്ടണുകൾ, ബാഡ്ജുകൾ, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ എന്നിവ കൈമാറി.
ചിലർ ആഴ്ചകളായി കിടങ്ങുകൾക്കിടയിൽ കിടന്നവരെ അടക്കം ചെയ്യാനും സഹായിച്ചു, ഇരു ഭാഷകളിലും പ്രാർത്ഥനകളോടെ സംയുക്ത ശവസംസ്‌കാരം നടത്തി. സൈനികർക്ക്, ഇത് ആദ്യമായിട്ടാണ് 'ശത്രുവിനെ' വെടിവെക്കാനുള്ള അകലെ നിൽക്കുന്ന വ്യക്തികളായി കാണാതെ, തങ്ങളിൽനിന്ന് വലിയ വ്യത്യാസമില്ലാത്ത യുവാക്കളായി കണ്ടത്.
ഇതിനേക്കാൾ വലുതാണ് പിന്നീടു സംഭവിച്ചത്. ഫ്രാൻസിലെ ഫ്രെലിംഗിയൻ ഗ്രാമത്തിനടുത്ത്, സൈനികർ അനൗപചാരിക ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.സൈനികവേഷം ധരിച്ച, ചളി പുരണ്ട ബൂട്ടുകളുള്ള, ദിവസങ്ങൾക്ക് മുമ്പ് വെടിയുണ്ടകൾ പതിഞ്ഞ സ്ഥലത്ത് ചിരിച്ചും പന്തടിച്ചും കളിക്കുന്ന പുരുഷന്മാരുടെ ചിത്രം. വെടിനിർത്തലിന്റെ ഏറ്റവും നിലനിൽക്കുന്ന ചിഹ്നങ്ങളിലൊന്നായി അതു മാറി.
വെടിനിർത്തലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കമാൻഡ് ശൃംഖലയിലേക്ക് എത്തിയപ്പോൾ സൈനിക നേതൃത്വം പരിഭ്രാന്തരായി. അവരുടെ കാഴ്ചപ്പാടിൽ, ഇത് അപകടകരമായിരുന്നു. സൈനികർക്ക് അവരുടെ ശത്രുക്കളുടെ മനുഷ്യത്വം കാണാൻ കഴിഞ്ഞാൽ, അടുത്ത ദിവസം അവരെ കൊല്ലാൻ എങ്ങനെ ഉത്തരവിടാനാകും?
വീണ്ടും സംഭവിക്കാതിരിക്കാൻ കർശനമായ ഉത്തരവുകൾ ഉടൻ പുറപ്പെടുവിച്ചു. ഭാവിയിലെ അവധി ദിവസങ്ങളിൽ ബോധപൂർവ്വം പീരങ്കി ആക്രമണങ്ങൾ ഷെഡ്യൂൾ ചെയ്തു. വെടിനിർത്തലിൽ ഉൾപ്പെട്ട യൂണിറ്റുകളെ ചിലപ്പോൾ മാറ്റിനിർത്തി അല്ലെങ്കിൽ ശാസിച്ചു. 1915 ജനുവരിയോടെ, യുദ്ധം അതിന്റെ മാരകമായ താളത്തിലേക്ക് മടങ്ങിയെത്തി. ക്രിസ്മസ് വെടിനിർത്തൽ ഒരിക്കലും അതേ അളവിൽ വീണ്ടും സംഭവിച്ചില്ല.
അത് 'ഒരുതരം സാഹോദര്യം' പോലെ തോന്നി. ഒരു ബ്രിട്ടീഷ് സൈനികൻ പിന്നീട് എഴുതി. ഇത് രാഷ്ട്രീയക്കാരോ ജനറൽമാരോ സംഘടിപ്പിച്ചതല്ല. ഇത് ഉടമ്പടികളിൽ എഴുതപ്പെട്ടില്ല. അത് സൈനികരിൽനിന്ന് തന്നെ ഉയർന്നു വന്നതാണ്. ഒന്നാം ലോകമഹായുദ്ധം നാല് വർഷം കൂടി നീണ്ടുനിൽക്കുകയും ലക്ഷക്കണക്കിന് ജീവൻ അപഹരിക്കുകയും ചെയ്തു. അതിക്രൂരമായ മനുഷ്യചെയ്തികൾക്കിടയിലും 1914-ലെ ക്രിസ്മസ് ദിനം മാനവരാശിയുടെ പ്രത്യാശയിലേക്ക് ഒരു നക്ഷത്രത്തിളക്കം കൂടി എഴുതിച്ചേർത്തു.
Content Highlights: 111 years ago, WWI soldiers silenced guns on Christmas Eve. Discover the incredible story of carols, football, and a moment of shared humanity.
Published: 25 Dec 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented