ടെഹ്‌റാൻ: ഇറാനെതിരെ വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാനിലെ മാഷഹറിലുള്ള ഒരു കാർഷിക പമ്പിങ് സ്റ്റേഷനുനേരെ നടന്ന യുഎസ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് ആക്രമണങ്ങൾ നടത്തിയതോടെ  ഇരുരാജ്യങ്ങൾക്കിടയിലെ നയതന്ത്ര ശ്രമങ്ങളെല്ലാം പാഴായെന്ന് ഇറാൻ ഭരണകൂടം പ്രതികരിച്ചു. തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഭൂപ്രദേശം വിട്ടുകൊടുക്കരുതെന്ന് ഗൾഫ് രാഷ്ട്രങ്ങൾക്ക് ഇറാൻ മുന്നറിയിപ്പും നൽകി.

To advertise here,

ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് അമേരിക്ക സംഘർഷം പുനരാരംഭിച്ചത്. യുഎസ് സെൻട്രൽ കമാൻഡ് നൽകുന്ന വിവരമനുസരിച്ച്, ആക്രമണത്തിൽ ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ബോട്ടുകൾ എന്നിവയുൾപ്പെടെ തകർത്തിട്ടുണ്ട്.

സൈനിക നീക്കത്തിനായി യുദ്ധവിമാനങ്ങൾക്കും കപ്പലുകൾക്കുമൊപ്പം ആദ്യമായി വൺ-വേ അറ്റാക്ക് ഏരിയൽ ഡ്രോണുകളും കടലിലൂടെ സഞ്ചരിക്കുന്ന ഡ്രോണുകളും ഉപയോഗിച്ചതായി യുഎസ് അവകാശപ്പെട്ടു.

അതേസമയം, കഴിഞ്ഞ ആഴ്ചകളിൽ യുഎസ് താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയതിൻ്റെ ഉത്തരവാദിത്വം ഇറാൻ ഏറ്റെടുത്തിട്ടുണ്ട്. ഇറാനെതിരായ ആക്രമണങ്ങൾക്കായി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങളോട് ഇറാൻ പറഞ്ഞു. അങ്ങനെയുണ്ടായാൽ തിരിച്ചടിയുണ്ടാകുമന്നും ഇറാൻ മുന്നറിയിപ്പ് നൽകി.