വാഷിങ്ടൺ: പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചതായി വെളിപ്പെടുത്തുന്ന ചിത്രങ്ങൾ സിബിഎസ് ന്യൂസ് പുറത്തുവിട്ടു. കർശനമായ മാധ്യമ നിയന്ത്രണങ്ങൾ കാരണം പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സജീവ സേനാംഗങ്ങളാണ് ഈ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയത്. തങ്ങളുടെ താവളങ്ങൾക്കുണ്ടായ വലിയ നാശനഷ്ടങ്ങളെക്കുറിച്ച് അമേരിക്കൻ ജനതയോട് സർക്കാർ കാര്യമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും തങ്ങൾ കണ്ണ് അടച്ചുപിടിച്ച് മർദ്ദനം ഏൽക്കുന്ന അവസ്ഥയിലാണെന്നും ഒരു സൈനികൻ വെളിപ്പെടുത്തി.

To advertise here,

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർഫോഴ്‌സ് ബേസിൽ നിന്നുള്ള ഒരു ചിത്രത്തിൽ, ബോയിങ് E-3 സെൻട്രി എന്ന നാല് എൻജിനുള്ള വിമാനത്തിന്റെ പിൻഭാഗത്ത് നേരിട്ട് മിസൈൽ പതിച്ചതായി കാണാം. ഇതേ താവളത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങളിൽ ഗ്രനേഡ്, മോർട്ടാർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ നിർമ്മിച്ച സിമന്റ് 'ടി-വാൾ' ഘടനകൾക്ക് സമീപമുള്ള കെട്ടിടങ്ങളും ബാരക്കുകളും വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞതായി വ്യക്തമാകുന്നു. കുവൈത്തിലെ ക്യാമ്പ് ബ്യൂറിങ്ങിൽ നിന്നും പുറത്തുവന്നതും സമാനമായ ചിത്രങ്ങളാണ്.

ഇറാൻ ആക്രമണങ്ങളിൽ ഏകദേശം 60 വിമാനങ്ങൾ ഉൾപ്പെടെ 3.7 ബില്യൺ ഡോളർ വരെയുള്ള ഉപകരണങ്ങൾ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടതായി പ്രതിരോധ വകുപ്പിന്റെ ഇൻസ്‌പെക്ടർ ജനറലിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.