വാഷിങ്ടൺ: ഇറാനുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റതായും യുഎസ് സൈന്യം. ചിലർക്ക് ചെറിയ മുറിവുകളേറ്റിട്ടുണ്ട്. അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

സുപ്രധാനമായ പോരാട്ടം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. സാഹചര്യം പ്രതികൂലമായതിനാൽ കുടുംബാംഗങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് മരിച്ച സൈനികരുടെ വ്യക്തിവിവരങ്ങൾ അടുത്ത 24 മണിക്കൂർ നേരത്തേക്ക് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ആക്രമണം ശക്തമാക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഖ്വാമിലെ ജംകരാൻ പള്ളിയുടെ മിനാരത്തിൽ ഇറാൻ ചുവന്ന കൊടി ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളിൽ ഈ ചെങ്കൊടി ഉയർത്തുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജിസിസി രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ മരിച്ചതായാണ് വിവരം. വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേരും കുവൈത്തിൽ ഒരാളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾ ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം നടത്തുന്നത്.

ഇതിനിടെ, ഇസ്രായേലിലെ ബീറ്റ് ഷെമേഷ് നഗരത്തിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവിടെ 27 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.