വാഷിങ്ടൺ: സമാധാന കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്തിമ സമയപരിധി നിശ്ചയിച്ചതിന് പിന്നാലെ ഇറാനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് നിശ്ചയിച്ചിരിക്കുന്ന സമയപരിധി. ഒരു ഉടമ്പടിയിലെത്താൻ പരാജയപ്പെട്ടാൽ വലിയ രീതിയിലുള്ള സൈനിക നടപടിയ്ക്ക് കാരണമായേക്കുമെന്നുള്ള ആശങ്ക വർധിക്കുന്നതിനിടയിലാണ് യുഎസിന്റെ ആക്രണപദ്ധതി ഒരുങ്ങുന്നതായുള്ള റിപ്പോർട്ട്.

To advertise here,

ട്രംപിന് നൽകുന്നതിനായി സാധ്യമായ ലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ് യുഎസ് സൈനിക ഉദ്യോഗസ്ഥർ തയ്യാറാക്കുകയാണെന്നും, ട്രംപ് ആക്രമണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയാണെങ്കിൽ നിരവധി ഓപ്ഷനുകൾ മുന്നിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മിസൈൽ സംവിധാനങ്ങൾക്കോ റോക്കറ്റ് ലോഞ്ചറുകൾക്കോ ഇന്ധനം നൽകുന്നതുൾപ്പെടെ ഇറാനിലെ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണക്കാക്കപ്പെടുന്ന പ്രധാന ഊർജ സൗകര്യങ്ങൾ ഈ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. സിവിലിയൻ, സൈനിക പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്ന സൗകര്യങ്ങൾ ഉൾപ്പെടെ ഇറാനിലെ ഊർജ ശൃംഖലയാണ് സാധ്യമായ ലക്ഷ്യങ്ങളുടെ ലിസ്റ്റിന്റെ കേന്ദ്രമെന്നാണ് റിപ്പോർട്ട്.

ട്രംപ് ഇറാനിൽ മേൽ സമ്മർദം  ചെലുത്തുന്നതിനിടയിലാണ് ഈ തയ്യാറെടുപ്പുകൾ നടക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ വിസമ്മതിച്ചാൽ ഇറാനിലെ എല്ലാ പവർ പ്ലാന്റുകളും നശിപ്പിക്കപ്പെട്ടേക്കാമെന്ന് ട്രംപ് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈനിക ഓപ്ഷനുകൾ തയ്യാറാക്കുന്നതിനൊപ്പം ഈ സാഹചര്യം ചർച്ചകളിലേക്ക് നീങ്ങുമോ അതോ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമോ എന്നതിൽ വ്യക്തയുണ്ടാകാൻ വരാനിരിക്കുന്ന മണിക്കൂറുകൾ നിർണായകമായിരിക്കും.