വാഷിങ്ടൺ / ടെഹ്റാൻ: വൈകുന്നേരം സമയം ഏതാണ്ട് ആറരയോടടുത്തു. യുഎസ് പ്രസിഡന്റ് ഡൊൺാൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധിയ്ക്ക് 90 മിനിറ്റ് മാത്രം ബാക്കി. ഒരു നാഗരികത പൂർണമായും അസ്തമിക്കുമെന്നും ഈ രാത്രി കഴിഞ്ഞാൽപ്പിന്നെ ഇറാനെ ഒരിക്കലും തിരികെക്കൊണ്ടുവരാൻ കഴിയില്ലെന്നുമൊക്കെ അന്ന് പകൽ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചിരുന്നു. നയതന്ത്രപരമായ മയപ്പെടുത്തലുകളോ ഒഴിഞ്ഞുമാറാനുള്ള സന്ദർഭമോ അനുവദനീയമല്ലാത്ത സമയം. പ്രഭാതഭക്ഷണത്തിന് മുമ്പ് 9 കോടി ജനങ്ങളുള്ള ഒരു രാഷ്ട്രത്തിന്റെ ഉന്മൂലനാശം വിവരിക്കുന്ന പതിനൊന്ന് വാക്കുകളാണ് ട്രംപ് പോസ്റ്റ് ചെയ്തത്.

To advertise here,

സമയം രാതി 8.00. യുഎസ് ആക്രമണ ലക്ഷ്യങ്ങളുടെ പട്ടിക തയ്യാറാക്കി- പാലങ്ങൾ, വൈദ്യുത നിലയങ്ങൾ, ജലസേചന സംവിധാനങ്ങൾ. ടെഹ്റാന് സമീപമുള്ള ഒരു വലിയ പാലം തകർക്കുന്നത് പോലും ട്രംപ് സൂചിപ്പിച്ചിരുന്നു. ലോകം ശ്വാസമടക്കിപ്പിടിച്ചു. ഉച്ചകഴിഞ്ഞു ഫോക്സ് ന്യൂസിനോട് സംസാരിച്ച ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ അളന്നുള്ള ശബ്ദത്തിൽ സംസാരിക്കാൻ ശ്രമിച്ചു: "ഞങ്ങൾ അവരുമായി ബന്ധം പുലർത്തുന്നുണ്ട്. തീർച്ചയായും. ചർച്ചകൾ അനുകൂലമായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ, ദിവസത്തിന്റെ അവസാനം നമുക്ക് അനുകൂലമായതെന്തെങ്കിലും ലഭിക്കും." ലോകം കാത്തിരുന്നു.

ഇറാനിലാകട്ടെ ഭരണകൂടം പ്രതികരിച്ചത് ഷഹാദത്ത് എന്ന രീതിയിൽ മാത്രമാണ്. യുവജന, കായിക മന്ത്രി രാജ്യത്തുടനീളമുള്ള വൈദ്യുത നിലയങ്ങൾക്ക് ചുറ്റും ഒരു "മനുഷ്യ ശൃംഖല" രൂപവത്കരിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. സാധാരണജനങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, കുടുംബങ്ങൾ എല്ലാവരും തങ്ങളുടെ കൈകൾ കൂട്ടിക്കെട്ടി വേലികളിൽ നിൽക്കുകയായിരുന്നു. ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ ഇത് തത്സമയം സംപ്രേഷണം ചെയ്തു.

അതേസമയം, സമയപരിധി തീരുന്നതിനുമുമ്പ് യു.എസ്, ഇറാനെതിരെ ആക്രമണങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഇസ്രയേൽ ഇറാനിലെ റെയിൽവേകളിലും പാലങ്ങളിലും ആക്രമണം നടത്തി, യു.എസ് ഖാർഗ് ദ്വീപിന്റെ എണ്ണ കയറ്റുമതി കേന്ദ്രത്തിൽ പുതിയ പ്രഹരങ്ങൾ നടത്തി.

യു.എസ് ഉദ്യോഗസ്ഥർ 48 വർഷമായി ഇത്തരം ഭീഷണികൾ ഉപയോഗിച്ച് ഇറാനികളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നും ഇറാനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല എന്നും ഇറാനിയൻ വിദേശ മന്ത്രാലയ വക്താവ് പോലും റിപ്പോർട്ടർമാരോട് പറഞ്ഞിരുന്നു. എല്ലാ പൊതു സൂചനകളും ദുരന്തത്തിലേക്ക് മാത്രം വിരൽ ചൂണ്ടി.

പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഫോൺ സംഭാഷണങ്ങൾ തുടർന്നു. രണ്ടാഴ്ചത്തെ വെടിനിർത്തൽ എന്ന ആശയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഷഹബാസ് ഷെരീഫ് എക്സ് പ്ലാറ്റ്ഫോമിൽ ട്രംപ്, വാൻസ്, റൂബി, വിറ്റ്കോഫ്, ഇറാനിയൻ നേതാക്കൾ എന്നിവരെ ടാഗ് ചെയ്ത് മുന്നോട്ടുവെച്ചത്. നയതന്ത്രപരമായ ശ്രമങ്ങൾ പുരോഗമിക്കുകയാണ് എന്നും ഷെരീഫ് കുറിച്ചു, രണ്ട് അഭ്യർത്ഥനകൾ നടത്തുകയും ചെയ്തു- ട്രംപ് തന്റെ സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണം, ഇറാൻ ഹോർമുസ് കടലിടുക്ക് നല്ല ഉദ്ദേശ്യത്തോടെയുള്ള അംഗീകാരമായി ഇതേ കാലയളവിലേക്ക് തുറക്കണം.

രഹസ്യമായി, ഇറാൻ പത്ത് നിർദ്ദേശങ്ങൾ ഇടനിലക്കാർ വഴി കൈമാറിയിരുന്നു. അത് ആദ്യം നിരസിക്കപ്പെട്ടു. തിങ്കളാഴ്ച, ട്രംപ് അതിനെ ഒരു ഗണ്യമായ ചുവടുവെപ്പ് എന്ന് വിളിച്ചു. നെതന്യാഹു, സെനറ്റർ ലിൻഡ്‌സെ ഗ്രഹാം എന്നിവരെല്ലാം ട്രംപിനോട് പരമാവധി വിട്ടുവീഴ്ചകളില്ലാതെ ഏതൊരു നിർദ്ദേശവും നിരസിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാൻസും വിറ്റ്കോഫും അദ്ദേഹത്തോട് ഒരു കരാർ ലഭിക്കുമെങ്കിൽ അത് സ്വീകരിക്കുക എന്ന് ഉപദേശിച്ചു.

സമയം 6.32 ആയപ്പോൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ എല്ലാവരും വായിക്കാൻ കാത്തിരുന്ന വാക്കുകൾ പോസ്റ്റ് ചെയ്തു. പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസീം മുനീർ എന്നിവരുമായുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി, രാത്രി ഇറാനെതിരെ നടത്താനിരിക്കുന്ന കടുത്ത ആക്രമണത്തെ നിർത്തിവെക്കാൻ അവർ ആവശ്യപ്പെട്ടതായും, ഇറാൻ ഇസ്ലാമിക റിപ്പബ്ലിക് ഹോർമുസ് കടലിടുക്ക് പൂർണ്ണമായും, ഉടനടിയും, സുരക്ഷിതമായും തുറക്കാൻ സമ്മതിച്ചാൽ, ഇറാനിലെ ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്താൻ സമ്മതിക്കുന്നു." ട്രംപിന്റെ കുറിപ്പിങ്ങനെ. യു.എസ് ഇതിനകം സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചതായി ട്രംപ് പറഞ്ഞു.

ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മിനിറ്റുകൾക്കുള്ളിൽ പ്രതികരിച്ചു. "ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിയാൽ, ഞങ്ങളുടെ ശക്തമായ സായുധ സേനകളുടെ പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. രണ്ടാഴ്ചത്തേക്ക്, ഇറാനിയൻ സായുധ സേനകളുമായി ഏകോപിക്കുന്നതിലൂടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിത യാത്ര സാധ്യമാകും." ഇറാൻ, തങ്ങളുടെ ഭാഗത്തുനിന്നുള്ള സമാധാന പദ്ധതി യുഎസ് സ്വീകരിച്ചതായി അവകാശപ്പെട്ട് ഉടൻ വിജയം പ്രഖ്യാപിച്ചു. അതേസമയം ഇറാൻ ഹോർമുസ് വീണ്ടും തുറക്കാൻ സമ്മതിച്ചുവെന്ന് യുഎസ് പറഞ്ഞു.

വിപണികളിലും വെടിനിർത്തൽ അലകൾ സൃഷ്ടിച്ചു. യു.എസ് ക്രൂഡ് ഓയിൽ വില അര മണിക്കൂറിനുള്ളിൽ 9 ശതമാനത്തിലധി‌കം ഇടിഞ്ഞു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഒരു ബാരലിന് ഏകദേശം 96 ഡോളറായി താഴ്ന്നു. എസ്&പി ഫ്യൂച്ചേഴ്സ് 1.6 ശതമാനം ഉയർന്നു. നാസ്ഡാക് ഫ്യൂച്ചേഴ്സ് 1.8 ശതമാനം കുതിച്ചുയർന്നു.

രാത്രി 8 മണിക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം, ഇറാനിൽ നിന്ന് ഇസ്രയേലിലേക്കും നിരവധി ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകൾ വിക്ഷേപിക്കപ്പെട്ടു. ഇസ്രയേൽ, മണിക്കൂറുകൾക്ക് മുമ്പ് ഇറാനിലെ റെയിൽവേ അടിസ്ഥാന സൌകര്യങ്ങളിൽ ആക്രമണം നടത്തിയിട്ടും, വിരസമായി വെടിനിർത്തലിന് സമ്മതിച്ചു. നെതന്യാഹു തയ്യാറായിരുന്നില്ല. അദ്ദേഹം സന്തോഷവാനായിരുന്നില്ല. പക്ഷെ ട്രംപിനെ അനുസരിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇറാനിലെ വൈദ്യുത നിലയങ്ങളുടെ സമീപം മനുഷ്യ ചങ്ങലയായി നിന്നവർ ഫോണുകളിലൂടെ, കുടുംബ ഗ്രൂപ്പുകളിലൂടെ, വിവരങ്ങളറിഞ്ഞു. മനുഷ്യ ശൃംഖലകൾ കുറച്ചുകൂടി സമയം നിലനിന്നു. പിന്നീട്, പതിയെ, അവ അപ്രത്യക്ഷമായി. ആളുകൾ വേലികളിൽ നിന്ന് പിന്നോട്ട് മാറി. അവർ പരസ്പരം നോക്കി ആശ്വാസം പ്രകടിപ്പിച്ചു!