മോസ്കോ: യുക്രൈൻ ഞായറാഴ്ച നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയുംചെയ്തു. ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെർമിനലിലും യുക്രൈൻ ആക്രമണത്തിൽ തീപ്പിടിച്ചു. ആണവവികിരണതോത് സാധാരണനിലയിലാണെന്നും തീപ്പിടിത്തങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991-ൽ യുക്രൈൻ സോവിയറ്റ് യൂണിയനിൽനിന്ന് സ്വതന്ത്രമായതിന്റെ വാർഷികദിനത്തിലായിരുന്നു ആക്രമണം.
റഷ്യയുടെ വിവിധഭാഗങ്ങളിലായി ഞായറാഴ്ച 95 യുക്രൈൻ ഡ്രോണുകളെങ്കിലും തടഞ്ഞതായി റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുക്രൈൻ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള കുർസ്ക് ആണവനിലയത്തെ ലക്ഷ്യമാക്കിവന്ന ഡ്രോണിനെ വ്യോമപ്രതിരോധസംവിധാനം തടഞ്ഞിരുന്നു. എന്നാൽ, മൂന്നാം ആണവറിയാക്ടറിനു സമീപം വീണ ഡ്രോൺ പൊട്ടിത്തെറിക്കുകയും നിലയത്തിന് തീപിടിക്കുകയുംചെയ്തു. തെക്കൻ റഷ്യൻ നഗരമായ സിസ്സറാനിൽനടന്ന യുക്രൈൻ ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും എല്ലാ ആണവനിലയങ്ങളും എല്ലാസമയവും സുരക്ഷിതമായിരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പറഞ്ഞു.
റഷ്യയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ യുഎസ് നിര്‍മിത ദീര്‍ഘദൂര ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ് (അറ്റാകെംസ്) ഉപയോഗിക്കുന്നതിന് പെന്റഗണ്‍ യുക്രൈന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് 'വോള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ നടപടി. ഈ മാസം 15-ന് അലാസ്‌കയിലായിരുന്നു കൂടിക്കാഴ്ച.
അതിനുശേഷം 18-ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രണ്ട് ചര്‍ച്ചകള്‍ക്കു ശേഷവും വെടിനിര്‍ത്തല്‍ തീരുമാനം ഉണ്ടായിട്ടില്ല. 305 കിലോമീറ്റര്‍ ദൂരപരിധിയുള്ള അറ്റാകെംസ് റഷ്യയില്‍ ഉപയോഗിക്കുന്നതിന് ജോ ബൈഡന്‍ സര്‍ക്കാരാണ് യുക്രൈന് അനുമതി നല്‍കിയത്. റഷ്യയ്ക്കുള്ളില്‍ യുഎസിന്റെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ച തീരുമാനം അബദ്ധമാണെന്ന് പ്രസിഡന്റായി സ്ഥാനമേല്‍ക്കുംമുന്‍പ് ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Ukrainian Drone Strike Targets Kursk Nuclear Plant, Fuel Terminal in Latest Escalation
Published: 25 Aug 2025, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented