അബുദാബി/കൊച്ചി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമില്ല. ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണത്തെതുടര്‍ന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്ളൈ ദുബായ് അറിയിച്ചു. 

To advertise here,

ഇറാന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത നേരത്തേ അടച്ചിരുന്നു. പിന്നാലെ സുരക്ഷാനടപടികളുടെ ഭാഗമായി താത്കാലികമായി വ്യോമപാത അടച്ചിടുകയാണെന്ന് ബഹ്‌റൈനും അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഖത്തർ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വ്യോമഗതാഗതം നിശ്ചലമായ അവസ്ഥയിലാണെന്ന് ഫ്‌ളൈറ്റ് റഡാര്‍ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യൻസമയം ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ കുവൈത്തും ബഹ്റൈനും വ്യോമപാത തുറന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഖത്തർ വ്യോമപാത അടച്ചതിനാൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലകളിലേക്കുള്ള നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.