വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയിൽ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, ആഗോള ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രണ്ടാം ഊഴത്തിലെ ഏറ്റവും നിർണായകമായ സാമ്പത്തിക പരിഷ്‌കാരത്തിന് കോടതി തടയിട്ടതിലുള്ള കടുത്ത പ്രതിഷേധമായാണ് ഈ നീക്കം.

To advertise here,

കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപകമായ ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം ചോദ്യംചെയ്ത സുപ്രീംകോടതി വിധിയെ ട്രംപ് പരിഹസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ കോടതി വിധി യു.എസ്. വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

കോടതി വിധി പ്രസിഡന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തിയെങ്കിലും, നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ട മറ്റ് മാർഗങ്ങളിലൂടെ നികുതി വർധന നടപ്പിലാക്കാനാണ് ട്രംപിന്റെ തീരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 10 ശതമാനം നികുതിക്ക് പകരം, 'നിയമപരമായി അനുവദനീയമായ' 15 ശതമാനം നിരക്കാണ് ഇനി ഈടാക്കുക. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നികുതി നടപടികൾ പ്രഖ്യാപിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.