വാഷിങ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്കയ്ക്കൊപ്പം ചേരുന്നതിൽ പരാജയപ്പെട്ട മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ് പറ‍ഞ്ഞു. മെലോണി അമേരിക്കയെ സഹായിക്കാൻ ആഗ്രഹിക്കുന്നില്ലെന്നത് തന്നെ ഞെട്ടിച്ചുവെന്ന് ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇറ്റാലിയൻ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല എന്നതിൽ അവിടുത്തെ ജനങ്ങൾ സംതൃപ്തരാണോ എന്ന് അദ്ദേഹം പരിഹസിച്ചു. മെലോണിയുമായുള്ള തന്റെ രാഷ്ട്രീയ സഖ്യവും വ്യക്തിപരമായ ആത്മബന്ധവും തകർക്കുന്ന രീതിയിലാണ് ട്രംപ് ഇപ്പോൾ പ്രതികരിക്കുന്നത്.

To advertise here,

മാർപാപ്പയെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ പരാമർശങ്ങൾ ഈ തർക്കം കൂടുതൽ വഷളാക്കി. മാർപാപ്പ തന്റെ ജോലി ശരിയായ രീതിയിലല്ല ചെയ്യുന്നതെന്നും അദ്ദേഹം തീവ്ര ഇടതുപക്ഷത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ഈ വാക്കുകൾ അസ്വീകാര്യമാണെന്ന് മെലോണി തുറന്നടിച്ചു. രാഷ്ട്രീയ നേതാക്കളുടെ നിർദ്ദേശങ്ങൾ മതനേതാക്കൾ പാലിക്കണമെന്ന് നിർബന്ധമുള്ള ഒരു സമൂഹത്തിൽ തനിക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

മെലോണിയുടെ വിമർശനത്തിന് മറുപടിയായി, മെലോണിയാണ് അസ്വീകാര്യയായ വ്യക്തി എന്ന് ട്രംപ് തിരിച്ചടിച്ചു. ഇറാന്റെ പക്കൽ ആണവായുധം ഉണ്ടായാൽ അത് രണ്ട് മിനിറ്റിനുള്ളിൽ ഇറ്റലിയെ തകർക്കുമെന്നും മെലോണി അതിനെക്കുറിച്ച് ബോധവതിയല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ ലോകത്തെ രണ്ട് പ്രമുഖ നേതാക്കൾ വാക്പോരിലേർപ്പെടുന്നത് യൂറോപ്യൻ രാഷ്ട്രീയത്തിലും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയെ ഒരു മുൻഗണനാ സഖ്യകക്ഷി ആയാണ് ഇറ്റലി കാണുന്നതെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയാനുള്ള ധൈര്യം സഖ്യകക്ഷികൾക്കുണ്ടാകണമെന്ന് മെലോണി കൂട്ടിച്ചേർത്തു.

ഇറാൻ യുദ്ധം രൂക്ഷമാകുന്നതോടെ ട്രംപിന് യൂറോപ്യൻ സഖ്യകക്ഷികളുടെ പിന്തുണ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇത് നാറ്റോയ്ക്കുള്ളിലെ വലിയ വിള്ളലുകൾ പുറത്തുകൊണ്ടുവന്നു. നാറ്റോയെ ഒരു പേപ്പർ ടൈഗർ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയെ സഹായിക്കാൻ തയ്യാറാകാത്ത സ്പെയിനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അദ്ദേഹം, ബ്രിട്ടനും മതിയായ പിന്തുണ നൽകുന്നില്ലെന്ന് ആരോപിച്ചിരുന്നു. അമേരിക്കയെ പിന്തുണയ്ക്കാൻ കഴിയാത്തവർ എണ്ണ സ്വന്തമായി കണ്ടെത്തട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ മറുപടി.

അമേരിക്കയ്ക്ക് പുറമെ ഇസ്രയേലുമായുള്ള ഇറ്റലിയുടെ ബന്ധവും വഷളാകുകയാണ്. 2016 മുതൽ നിലനിന്നിരുന്ന പ്രതിരോധ സഹകരണ കരാർ മെലോണി റദ്ദാക്കി. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിൽ സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയൻ സൈനികർക്ക് സമീപം ഇസ്രയേൽ സൈന്യം വെടിവെപ്പ് നടത്തിയതിനെ ഇറ്റലി ശക്തമായി അപലപിച്ചിരുന്നു. ഇതേത്തുടർന്ന് ഇസ്രയേലിന്റെയും ഇറ്റലിയുടെയും അംബാസഡർമാരെ ഇരുരാജ്യങ്ങളും വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ബെയ്റൂത്ത് സന്ദർശിച്ച വേളയിൽ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളെ വിമർശിച്ചതും നയതന്ത്ര പ്രതിസന്ധി വർദ്ധിപ്പിച്ചു.