ദാവോസ്: സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് വിശദീകരിച്ചത്. ലോക സാമ്പത്തിക ഫോറത്തിലെ തന്റെ പ്രസംഗത്തെക്കുറിച്ച് സ്വയം വാചാലനാകുന്നതിനിടയിലാണ് ട്രംപ് താനൊരു ഏകാധിപതിയാണെന്ന് വിശേഷിപ്പിച്ചത്. ദാവോസിലെ ഒരു റിസോർട്ടിൽ നടന്ന വിരുന്നിനിടെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ഭീഷണികൾ മുഴക്കിയിരുന്ന ട്രംപ് ഇതിനെ കുറിച്ചാണ് പ്രസംഗത്തിൽ കൂടുതലും സംസാരിച്ചിരുന്നത്.
'അത്ഭുതകരമെന്ന് പറയട്ടെ എന്റെ പ്രസംഗത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്' ട്രംപ് പറഞ്ഞു. 'സാധാരണയായി അവർ അദ്ദേഹം ഒരു ഏകാധിപതിയാണെന്ന് പറഞ്ഞേക്കാം. ഞാൻ ഒരു ഏകാധിപതിയാണ്. ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും' ട്രംപ് പറഞ്ഞു.
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ട്രംപ് തീരുവ ഭീഷണി മുഴക്കിയിരുന്നു. തന്റെ പാർട്ടി തോൽക്കാൻ സാധ്യതയുള്ളതിനാൽ, 2026 ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ദേശസുരക്ഷയെക്കരുതി ഡെൻമാർക്കിൽനിന്ന് യുഎസ് ഗ്രീൻലൻഡ് കരസ്ഥമാക്കുന്നകാര്യത്തിൽ അടിയന്തര ചർച്ചവേണമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, സൈനികനടപടിയിലൂടെ ഡെൻമാർക്കിൽനിന്ന് ഗ്രീൻലൻഡ് പിടിക്കുമെന്ന ദിവസങ്ങളായുള്ള ഭീഷണിയിൽ അദ്ദേഹം അയവുവരുത്തി. ഗ്രീൻലൻഡിനുമേൽ ബലപ്രയോഗമുണ്ടാകില്ലെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്.
ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ 'ഐസ് കഷണം' എന്നാണ് ട്രംപ് വിളിച്ചത്. ഈ വലിയഭൂമിയെ, ഭീമൻ ഐസ് കഷണത്തെ സംരക്ഷിക്കാൻ യുഎസിനുമാത്രമേ കഴിയുകയുള്ളൂവെന്നും അതാണ് അടിയന്തര ചർച്ചവേണമെന്നു താൻ പറയുന്നതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ''ഡെൻമാർക്കിന് ഒരു തിരഞ്ഞെടുപ്പേയുള്ളൂ. നിങ്ങൾക്ക് ഓകെ പറയാം. ഞങ്ങൾ അതിനെ ഏറെ അഭിനന്ദിക്കും. അല്ലെങ്കിൽ പറ്റില്ലെന്നു പറയാം. പക്ഷേ, അത് ഞങ്ങളോർക്കും. കരുത്തുറ്റതും സുരക്ഷിതവുമായ അമേരിക്കയെന്നാൽ കരുത്തുറ്റ നാറ്റോ എന്നുതന്നെയാണ് അർഥം'' -പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
നാറ്റോ അംഗരാജ്യമായ ഡെൻമാർക്കിനുകീഴിലെ അർധസ്വയംഭരണപ്രദേശമാണ് ആർട്ടിക്കിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലൻഡ്. ഗ്രീൻലൻഡ് വാങ്ങുന്നതിനെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളും യുഎസും വലിയ ഭിന്നതയിലാണ്. അതുമായിബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവചുമത്തുമെന്നും വേണ്ടിവന്നാൽ അത് 100 വരെയാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഗ്രീൻലൻഡിനെ യുഎസ് ബലമായി ൈകവശപ്പെടുത്താൻ നോക്കിയാൽ അത് നാറ്റോയുടെ തകർച്ചയ്ക്കു വഴിവെക്കുമെന്ന ആശങ്കയുമുണ്ട്.
അതിനിടെ, യുഎസുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ചർച്ച യൂറോപ്യൻ യൂണിയൻ നിർത്തിവെച്ചു. ഗ്രീൻലൻഡിന്റെപേരിൽ ട്രംപ് തീരുവഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് തീരുമാനം.
Content Highlights: Trump Declares Himself a "Dictator" at Davos World Economic Forum
Published: 22 Jan 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented