വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്കുമേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

To advertise here,

ഇറാന്റെ സൈനിക നീക്കങ്ങൾക്ക് ചൈന സഹായം നൽകുന്നതായി കണ്ടെത്തിയാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 

എണ്ണവ്യാപാരത്തിൽ ഇറാനെ‌ ആശ്രയിക്കുന്നത് ചൈന നിർത്തണമെന്നും പകരം അമേരിക്കയുടെ വ്യാപാരപങ്കാളിയായ വെനസ്വേലയിൽനിന്ന് കുറഞ്ഞനിരക്കിൽ എണ്ണ നൽകാമെന്നും ട്രംപ് ചൈനയ്ക്ക് വാഗ്ദാനംനൽകി. നിലവിൽ രണ്ട് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വെടിനിർത്തൽ സാഹചര്യം ഇറാൻ ആയുധങ്ങൾ ശേഖരിക്കാനായി ഉപയോഗിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

എന്നാൽ, അമേരിക്കയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾ ഒരു പക്ഷത്തിനും ആയുധങ്ങൾ നൽകുന്നില്ലെന്നുമാണ് ചൈനീസ് എംബസിയുടെ ഔദ്യോഗിക പ്രതികരണം.

അതേസമയം, ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്ന ചൈനാ സന്ദർശനം അടുത്തമാസം നടത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സുരക്ഷയുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളെന്നും ട്രംപ് വ്യക്തമാക്കി.