ബാങ്കോക്ക്:  അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ പരസ്പരം ആക്രമണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കംബോഡിയയുമായുള്ള അതിര്‍ത്തി തായ്‌ലന്‍ഡ് അടച്ചു. ഇതിനിടെ കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് തായ്‌ലന്‍ഡ് പറയുന്നത്. 14 പേര്‍ക്ക് പരിക്കേറ്റതായും തായ് സൈന്യം വ്യക്തമാക്കി.  കംബോഡിയ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് തായ്‌ലന്‍ഡ് കുറ്റപ്പെടുത്തി.

To advertise here,

പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലുള്ള സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തി.  

രാവിവെ 8:20ന് കംബോഡിയ മൂ പായിലെ തായ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതോടെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കംബോഡയിയില്‍ തായ് സൈന്യം ആക്രമണം നടത്തി. 

കഴിഞ്ഞ ദിവസം കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് തായ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ കാലുകള്‍ സ്‌ഫോടനത്തില്‍ നഷ്ടമായി. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായിരുന്നു. 

കംബോഡിയയുടെ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് കംബോഡിയന്‍ സൈന്യം ആരോപിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക തലത്തിലുള്ള ഏറ്റമുട്ടല്‍.