ബാംങ്കോക്ക്: കംബോഡിയന്‍ മുന്‍ ഭരണാധികാരിയുമായുള്ള ഫോണ്‍സംഭാഷണത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ തായ്‌ലൻഡ്‌ പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി. ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാര്‍മിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തായ്‌ലൻഡില്‍ ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ഷിനവത്ര കുടുംബാംഗമാണ് പെയ്‌തോങ്താന്‍. 2024 ഓഗസ്റ്റിലാണ് അവര്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വര്‍ഷം മാത്രം പദവിയിലിരുന്നതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി.

To advertise here,

മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്‌ലന്‍ഡിലെ ഭരണഘടനാ കോടതി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താല്‍ വിധി പുറപ്പെടുവിച്ചത്. കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള പെയ്‌തോങ്താന്‍ ഷിനവത്രയുടെ ഫോണ്‍കോള്‍ സംഭാഷണം പുറത്ത് വന്നത്. ജൂണ്‍ 15-ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം പിന്നീടാണ് പുറത്ത് വരുന്നത്. പെയ്‌തോങ്താന്‍ മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിനെ 'അങ്കിള്‍' എന്ന് വിളിക്കുന്നതും, ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നതായും കേള്‍ക്കാമായിരുന്നു.

'ഹുന്‍ സെന്നിന് എന്തെങ്കിലും വേണമെങ്കില്‍, എന്നോട് പറഞ്ഞാല്‍ മതി, ഞാന്‍ അത് നോക്കിക്കോളാം' എന്ന് പെയ്‌തോങ്താന്‍ പറയുന്നതും സംഭാഷണത്തിലുണ്ടായിരുന്നു.  അവര്‍ക്കെതിരായ കേസിന്റെ കേന്ദ്രബിന്ദുവായി മാറിയത് ഈ വിവാദ പരാമര്‍ശങ്ങളായിരുന്നു.

പുറത്ത് വന്ന സംഭാഷണങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുനേതാക്കളും സ്ഥിരീകരിക്കുകയും ചെയ്തു. ഓഡിയോയിലെ പെയ്‌തോങ്താന്‍ ഷിനവത്രയുടെ പരാമര്‍ശങ്ങള്‍ തായ്‌ലൻഡില്‍ വലിയ പ്രതിഷേധങ്ങള്‍ക്കുമിടയാക്കി. അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ദേശീയ വികാരം ആളിക്കത്തിയിരുന്നു. പെയ്‌തോങ്താന്‍ ദേശീയ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് എതിരാളികള്‍ ആരോപിച്ചു.