കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും തീവ്രമായ ആക്രമണമാണ് റഷ്യ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പുതിയതായി വികസിപ്പിച്ച 'ഒരേഷ്നിക്' (Oreshnik) ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകളും റഷ്യ പ്രയോഗിച്ചതായാണ് റിപ്പോർട്ടുകൾ. മിസൈൽ പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കീവിലെ ലുക്യാനിവ്‌സ്‌ക മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ബിസിനസ് സെന്ററും മാർക്കറ്റും പൂർണ്ണമായും തകർന്നു. മുൻപ് ആറ് തവണ തകർക്കപ്പെടുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്ത ഒരു ചെറിയ കഫേയും ഇത്തവണത്തെ ആക്രമണത്തിൽ തകർന്നു.

To advertise here,

ഏകദേശം 600 ഡ്രോണുകളും 90 മിസൈലുകളുമാണ് റഷ്യ വിക്ഷേപിച്ചതെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ചില മിസൈലുകളെയും തടഞ്ഞെങ്കിലും ഇവയെ മറികടന്നെത്തി നഗരമധ്യത്തിൽ മിസൈലുകൾ പതിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന 'ഒരേഷ്നിക്' മിസൈൽ ഭൂഗർഭ ബങ്കറുകൾ തകർക്കാൻ ശേഷിയുള്ളതാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് റഷ്യ ഈ മാരകായുധങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി കുറ്റപ്പെടുത്തി. അതേസമയം റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും റഷ്യ അവകാശപ്പെട്ടു.

കീവിനു പുറമെ ചെർകാസി, ഖാർകിവ്, ഒഡേസ തുടങ്ങി നിരവധി യുക്രേനിയൻ പ്രദേശങ്ങളിലും റഷ്യ ആക്രമണം നടത്തി. രാത്രി മുഴുവൻ നീണ്ടുനിന്ന സ്‌ഫോടനങ്ങളെത്തുടർന്ന് ജനങ്ങൾ മെട്രോ സ്റ്റേഷനുകളിലും ഭൂഗർഭ ഷെൽട്ടറുകളിലും അഭയം പ്രാപിച്ചു. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ നീക്കം 'ഭീകരവാദമാണെന്ന്' യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വിശേഷിപ്പിച്ചു.