ന്യൂയോര്‍ക്ക്: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധം കടുപ്പിക്കാന്‍ അമേരിക്ക . നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യകാലത്തിനു സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 

To advertise here,

ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. 

അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. മനസ്സില്ലാ മനസ്സോടെയാണ്‌ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഈ തീരുമാനമെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും പരിശോധിക്കും. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ക്കൊപ്പം ഒരു ഭീഷണിയും ട്രംപ് മുന്നോട്ട് വയ്ക്കുന്നുണ്ട്. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശ്യമെങ്കില്‍ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. തന്നെ വധിക്കുകയാണെങ്കില്‍ ഇറാന്‍ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും ഇതിനകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.