ന്യൂഡല്‍ഹി/ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമിച്ച പാകിസ്താനിലെ നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍ പുനര്‍നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. മേഖലയില്‍നിന്നുള്ള ഏറ്റവും പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയില്‍ പാകിസ്താന് നേരേ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താനിലെ പ്രധാന വ്യോമത്താവളമായ നൂര്‍ ഖാനും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ നാശനഷ്ടമുണ്ടായ ഭാഗങ്ങളിലാണ് പാകിസ്താന്‍ ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

To advertise here,

പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 25 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന പ്രധാന വ്യോമത്താവളമാണ് നൂര്‍ ഖാന്‍. പാക് വ്യോമസേനയുടെ പ്രധാന വിമാനങ്ങളടക്കം ഇവിടെയാണുള്ളത്. മെയ് പത്താം തീയതിയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നൂര്‍ ഖാന്‍ വ്യോമത്താവളത്തിന് നേരേയും ഇന്ത്യ ആക്രമണം നടത്തിയത്. വ്യോമത്താവളത്തിലുണ്ടായിരുന്ന പ്രത്യേക സൈനികവാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ മിസൈല്‍ ആക്രമണം. ബ്രഹ്‌മോസ് മിസൈലോ സ്‌കാള്‍പ് മിസൈലും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് നിഗമനം.

വ്യോമത്താവളത്തിലുണ്ടായിരുന്ന പാകിസ്താന്റെ പ്രത്യേക സൈനികവാഹനങ്ങള്‍ തകര്‍ക്കാനാണ് ഇന്ത്യ ആക്രമണം നടത്തിയതെങ്കിലും ഇതിന്റെ ആഘാതത്തില്‍ വ്യോമത്താവളത്തിലെ ചില കെട്ടിടങ്ങള്‍ തകരുകയും മറ്റുചില കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയുമുണ്ടായി. മേയ് പത്താം തീയതിയിലെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ഇത് വ്യക്തമായിരുന്നു. എന്നാല്‍, മേയ് 17-ാം തീയതി തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളടക്കം നീക്കംചെയ്‌തെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍നിന്ന് മനസിലായി. ഇതിനുപിന്നാലെയാണ് സെപ്റ്റംബര്‍ മൂന്നാംതീയതിയിലെ സാറ്റലൈറ്റ് ദൃശ്യത്തില്‍ വ്യോമത്താവളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കണ്ടെത്തിയത്. പുതിയ മതിലുകള്‍ അടക്കമുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മേഖലയില്‍ പുരോഗമിക്കുന്നത്. 

ഓപ്പറേഷന്‍ സിന്ദൂറില്‍ നൂര്‍ ഖാന്‍ വ്യോമത്താവളത്തിലെ പ്രത്യേക സൈനികവാഹനങ്ങള്‍ നശിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ഈ വാഹനങ്ങള്‍ തകര്‍ത്തതോടെയാണ് ഇതിന്റെ ആഘാതത്തില്‍ സമീപത്തെ ചില കെട്ടിടങ്ങള്‍ തകരുകയും പല കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയുംചെയ്തത്. ഇതോടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയുംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ബുര്‍ഖാസ് എന്ന് വിളിക്കുന്ന പാക് വ്യോമസേനയുടെ നമ്പര്‍ 12 വിഐപി സ്‌ക്വാഡ്രണ്‍ ആണ് നൂര്‍ ഖാന്‍ വ്യോമത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റും പ്രധാനമന്ത്രിയും സൈനിക മേധാവിമാരും ഉള്‍പ്പെടെയുള്ള ഉന്നതരുടെ യാത്ര ഇവരുടെ ഉത്തരവാദിത്വമാണ്. അടുത്തിടെ പാക് സൈനിക മേധാവി അസിം മുനീര്‍ എസ്.സി.ഒ. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പുറപ്പെട്ടതും നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍നിന്നായിരുന്നു. അസിം മുനിറിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത റണ്‍വേയുടെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കാണ് ഇന്ത്യയുടെ ആക്രമണത്തില്‍ കേടുപാടുണ്ടായത്.