ഇസ്ലാമാബാദ്: പാകിസ്താനിൽ നടക്കാനിരുന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകളുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ പാകിസ്താൻ നേരിടുന്നത് കടുത്ത നയതന്ത്ര-സാമ്പത്തിക പ്രതിസന്ധികളെന്ന് റിപ്പോർട്ടുകൾ. താത്കാലിക വെടിനിർത്തലിന്റെ സമയപരിധി അവസാനിക്കാനിരിക്കെ ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറുന്നതോടെ പാകിസ്താന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഏപ്രിൽ 22 നാണ് താത്കാലിക വെടിനിർത്തലിന്റെ സമയപരിധി അവസാനിക്കുന്നത്.

To advertise here,

നിലവിലെ സാഹചര്യത്തിൽ യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെയും യുഎസിനെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരേണ്ടത് പാകിസ്താന്റെ ആവശ്യമാണ്.

മുൻകാലങ്ങളിൽ ആഗോള സംഘർഷങ്ങൾ പാകിസ്താന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായിരുന്നെങ്കിൽ, നിലവിലെ ഇറാൻ-യുഎസ് പ്രതിസന്ധി രാജ്യത്തിന് വൻതിരിച്ചടി ആയിരിക്കുകയാണ്. 1979-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്തും 9/11-ന് ശേഷമുള്ള ഭീകരവിരുദ്ധ പോരാട്ടകാലത്തും പാകിസ്താൻ വലിയ തോതിൽ സാമ്പത്തിക സഹായങ്ങളും കടാശ്വാസങ്ങളും കൈപ്പറ്റിയിരുന്നു. 1980-കളിൽ ഏകദേശം 20-27 ബില്യൺ ഡോളറിന്റെ വിദേശ സഹായമാണ് രാജ്യത്തിന് ലഭിച്ചത്. എന്നാൽ, 2026-ൽ ഈ സാഹചര്യം പാടേ മാറിമറിഞ്ഞിരിക്കുന്നു.

സാമ്പത്തിക തകർച്ചയുടെ വക്കിലാണ് ഇന്ന് പാകിസ്താൻ. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മൂലം മൂലധന ചോർച്ചയും വിദേശ കരുതൽ ശേഖരത്തിലെ ഇടിവുമാണ് പാകിസ്താൻ നേരിടുന്നത്. കടം വാങ്ങിയ 3.5 ബില്യൺ ഡോളർ അടിയന്തരമായി തിരികെ നൽകാൻ യുഎഇ ആവശ്യപ്പെട്ടത് പ്രതിസന്ധി വർദ്ധിപ്പിക്കുകയും ചെയ്തു. നിലവിൽ 16 ബില്യൺ ഡോളർ കരുതൽ ശേഖരമുള്ള പാകിസ്താനിൽനിന്ന് 5.7 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ചോർച്ചയാണ് ഈ വർഷം മാത്രം ഉണ്ടായത്. പാകിസ്താനെ സാമ്പത്തികമായി പിടിച്ചുനിർത്താൻ ഖത്തറും സൗദി അറേബ്യയും ചേർന്ന് 5 ബില്യൺ ഡോളറിന്റെ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ട് മാത്രം പാകിസ്താന് ദീർഘകാലത്തേക്ക് പിടിച്ചുനിൽക്കാനാകില്ല.

പാകിസ്താന്റെ ഇന്ധന ഇറക്കുമതിയുടെ 80-85 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ ചെറിയ തടസ്സങ്ങൾ പോലും പാകിസ്താനിൽ പണപ്പെരുപ്പത്തിനും ഇറക്കുമതി ചെലവ് വർദ്ധിക്കാനും കാരണമാകുന്നു. ഒരു കാലത്ത് ഭൗമരാഷ്ട്രീയ നേട്ടമായി കണ്ടിരുന്ന രാജ്യത്തിന്റെ സ്ഥാനം ഇപ്പോൾ വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.